ഒമ്പതും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പുറത്തു പറയാതിരിക്കാന്‍ അഞ്ചു രൂപ നല്‍കി: 60കാരന്‍ അറസ്റ്റില്‍

single-img
28 December 2017

ഡല്‍ഹിയില്‍ അറുപതുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. അഞ്ചും ഒമ്പതും വയസുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് ജയ്‌നുള്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ മിഠായി വാഗ്ദാനം ചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത്. കുട്ടികളെ ഉപദ്രവിച്ച ശേഷം സംഭവം ആരോടും പറയരുതെന്ന് താക്കീത് നല്‍കുകയും കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കുകയും ചെയ്തതായും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മഹാദയോ ദുംബ്രേ പറഞ്ഞു.

മുഹമ്മദ് ജൈനുലിനെ ഭയന്ന് കുട്ടികള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇളയ കുട്ടി കരഞ്ഞതോടെയാണ് കുട്ടിയുടെ അമ്മ സംഭവം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ പരിശോധിച്ച മാതാപിതാക്കള്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലാക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയത്. മുഹമ്മദ് ജൈനുലിനെ പോലീസ് പീന്നീട് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.