തലശേരി ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു: ആശുപത്രിയില്‍ സംഘര്‍ഷം

single-img
26 December 2017


തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞു. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്തു വയല്‍ മനോജ് ഭവനില്‍ മനോജിന്റെ ഭാര്യ രമ്യ(30)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മരിച്ചത്.

രണ്ടുമണിയോടെ പ്രസവ വേദന അറിയിച്ചിട്ടും ഡോക്ടറും ജീവനക്കാരും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ 21 നാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കഴാഴ്ച രാത്രി 9 മണിയോടെ പ്രവസ വേദന അനഭവപ്പെട്ടു.

ജീവനക്കാരെ അറിയിച്ചെങ്കിലും കേട്ടഭാവം നടിക്കാതെ അവര്‍ വാട്‌സ് ആപില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. ഡോക്ടറുടേയും ജീവനക്കാരുടേയും അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് രമ്യയും ഗര്‍ഭസ്ഥ ശിശുവും മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.

തുടര്‍ന്ന് തലശേരി എംഎല്‍എ എ.എന്‍.ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തിയതോടെ രംഗം ശാന്തമായി. മന്ത്രി കെകെ ശൈലജയും പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. തുടര്‍ന്ന് വിശദപരിശോധനയ്ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി.