മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായി; ലൗ ജിഹാദ് ആരോപിച്ച് ആക്രമണം അഴിച്ചുവിട്ട് ബിജെപി

single-img
24 December 2017


മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായതിന്റെ പേരില്‍ ഗാസിയാബാദില്‍ ആക്രമണം അഴിച്ചുവിട്ട് ബിജെപിയും സംഘപരിവാര്‍ സംഘടനകളും. കഴിഞ്ഞ ദിവസമാണ് 33കാരനായ മന്‍സൂര്‍ ഹര്‍ഹത് ഖാനും 28കാരിയായ നുപുര്‍ സിംഗാളും പ്രത്യേക വിവാഹനിയമ പ്രകാരം മതാചാരങ്ങളില്ലാതെ വിവാഹിതരായത്.

രാജ് നഗറിലെ വധുവിന്റെ വീട്ടില്‍ വിവാഹസത്ക്കാരവും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഗാസിയാബാദ് പ്രസിഡന്റ് അജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് മുന്നിലെത്തി സംഘര്‍ഷമുണ്ടാക്കിയത്. വാഹന ഗതാഗതവും തടസപ്പെടുത്തി.

ഇത് ലൗ ജിഹാദാണെന്നും വിവാഹം നടത്തരുതെന്നും ഭീഷണിപ്പെടുത്തി നിരവധി ഫോണ്‍ കോളുകള്‍ രണ്ട് ദിവസമായി തനിക്ക് ലഭിച്ചിരുന്നുവെന്ന് വധുവിന്റെ പിതാവ് പുഷ്‌പേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വരനും വധുവും പ്രായപൂര്‍ത്തിയായവരാണെന്നും ശരിയും തെറ്റും എന്താണെന്ന് അവര്‍ക്ക് അറിയാമെന്നുമാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയവര്‍ക്ക് മറുപടി നല്‍കിയത്.

തുടര്‍ന്ന് ഇന്നലെ വധുവിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെയാണ് ബി.ജെ.പി, ശിവസേനാ നേതാക്കളുള്‍പ്പെടെയുള്ള നൂറോളം പേര്‍ സംഘടിച്ചെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.

മറ്റൊരാളുടെ വീട്ടിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ തങ്ങളുടെ ജോലി ചെയ്തുവെന്നുമാണ് എസ്.പി എച്ച്.എന്‍ സിങ് പറഞ്ഞത്. തുടര്‍ന്ന് നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 147 (കലാപമുണ്ടാക്കല്‍), 148 (മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപമുണ്ടാക്കല്‍), 336 (ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തല്‍), 341 (അന്യായമായി തടങ്കലില്‍ വെയ്ക്കല്‍), 427 (ഉപദ്രവിക്കല്‍), 353 (സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുക) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.