കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ വീണ്ടും സജീവം

single-img
24 December 2017


തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഘത്തില്‍ ഉള്‍പ്പെട്ടയാളെ മലപ്പുറത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു.

വാട്‌സ്ആപ്പിന് സമാനമായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ ടെലഗ്രാം വഴി പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ ഷറഫ് അലിയെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച മലപ്പുറത്ത് നിന്നും വണ്ടൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്ത് സജീവമായ അശ്ലീല ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് വിവരം ലഭിച്ചത്.

പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളുടെയെല്ലാം തലവന്‍ അലി മാത്രമായിരുന്നുവെന്ന് സൈബര്‍ ആക്ടിവിസ്റ്റായ ജല്‍ജിത്ത് വിശദീകരിച്ചു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ നിറയെ 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു.

എം. കോം ബിരുദ ധാരിയായ ഇയാള്‍ ഞരമ്പു രോഗികളായ ആളുകളെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്. ഗ്രൂപ്പിലെ ചില അംഗങ്ങളുടെ മൊബൈല്‍ നമ്പരുകള്‍ തിരിച്ചറിഞ്ഞ പൊലീസ് ബന്ധപ്പെട്ട നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരോട് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ടെലഗ്രാം ഉപയോഗിച്ചുള്ള ഗ്രൂപ്പുകള്‍ ആയതിനാല്‍ ഇവരുടെ നമ്പര്‍ കണ്ടെത്തുക എളുപ്പമല്ല എന്നാണ് വിവരം. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ നഗ്‌നത ആസ്വാദിക്കുന്ന ഗ്രൂപ്പില്‍ മലയാളികളോ ഇന്ത്യക്കാരോ കഥാപാത്രങ്ങളല്ലാത്ത ഒരു വീഡിയോയും ചിത്രവും പോസ്റ്റ് ചെയ്യരുതെന്ന് അഡ്മിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഇതിനിടയില്‍ ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്ത ആളുകളെ റിമൂവ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തലുകളും. പുതിയ വീഡിയോകള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നത് അഡ്മിന്റെ അപ്രീതിയ്ക്ക് ഇടയാക്കും. അതിനാല്‍ തന്നെ എല്ലാവരും ഈ ഗ്രൂപ്പില്‍ പുതിയ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

മകളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പറയുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഇത്തരം സംഘങ്ങളെ കുടുക്കാന്‍ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.