‘സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹത്തിന് മുമ്പില്‍ ആണ്‍പെണ്‍ വ്യത്യാസങ്ങള്‍ ഇല്ല’

single-img
24 December 2017

വിവാഹേതര ബന്ധങ്ങള്‍ കുടുംബബന്ധങ്ങള്‍ തകര്‍ത്തെറിയുന്ന ഇക്കാലത്ത് വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങളിലേക്ക് ഒരു ചൂണ്ടുവിരലാവുകയാണ് സൈക്കോളജിസ്റ്റ് കല ഷിബു എഴുതിയ ഈ കുറിപ്പ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹത്തിന് മുമ്പില്‍ ആണ്‍പെണ്‍ വ്യത്യാസങ്ങള്‍ ഇല്ല എന്ന് കല ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.

സുഹൃത്തായ ടീച്ചര്‍ ആണ് ആ പെണ്‍കുട്ടിയെ കൊണ്ട് വന്നത്. അമ്മയുമായുള്ള പ്രശ്‌നം അവളെ വല്ലാതെ തളര്‍ത്തിയിരുന്നു.
‘മിടുക്കി കുട്ടിയായിരുന്നു.’അധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു. ‘അവളെ എനിക്ക് ശരിയാക്കി തരണം.’ സങ്കടത്തോടെ സുഹൃത്ത്.

‘ടീച്ചറും കുട്ടിയും തമ്മില്‍ വൈകാരികമായി നല്ല അടുപ്പമുണ്ട്. സംസാരത്തില്‍ നിന്നും അത് മനസ്സിലായി. ‘എന്നും അവിടെ ഒരു അങ്കിള്‍ വരും. എനിക്കത് ഇഷ്ടമില്ല..’ തലകുനിച്ചു ഇരിക്കുന്നതല്ലാതെ, അവള്‍ മറ്റൊന്നും സംസാരിക്കുന്നില്ല. ‘അയാള്‍ മോശമായി പെരുമാറാറുണ്ടോ.?’ ഉത്തരമില്ല.

അവള്‍ പറയുന്നത് ശരിയാകാം, തെറ്റാകാം! കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അമ്മയെ വിളിപ്പിച്ചു.. അച്ഛന്‍ മരിച്ച പെണ്‍കുട്ടി, അമ്മയും അവളും മാത്രമുള്ള വീട്ടില്‍, പ്രായമായ മകളുടെ സുരക്ഷിതത്വം കണക്കാക്കാതെ ആരെയാണ് നിങ്ങള്‍ വീട്ടില്‍ വരുത്തുന്നത്…?

‘ഒളിച്ചല്ല അദ്ദേഹം വരുന്നത്.. രാത്രി ആരുമറിയാതെ വരുന്നുമില്ല.. സന്ധ്യക്ക് മുന്‍പ് തിരിച്ചു പോകുന്നുണ്ട്.. അതും വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയാല്‍ , എനിക്കത്രേയും സന്തോഷം.. കാരണം, ആ ഒരു മനുഷ്യന്‍ ഉള്ളത് കൊണ്ടാണ് ജീവിതത്തില്‍ ഞാന്‍ പിടിച്ചു നില്‍ക്കുന്നത്..’

ഭര്‍ത്താവ് മരിച്ചിട്ടു പത്തുവര്‍ഷം. അന്നിവള്‍ കുഞ്ഞാണ്. ജീവിച്ചിരുന്നപ്പോഴും എന്നെ സന്തോഷത്തോടെ കൊണ്ട് നടന്നിട്ടില്ല. എന്നും അടിയും വഴക്കും. സ്ത്രീധനം പോരാ എന്നുള്ള പഴി. എന്റെ സഹോദരങ്ങള്‍ തമ്മില്‍ ചേര്‍ച്ചക്കുറവാണ്, ഇത്തിരി ഉള്ള മൊതലിന്റെ പേരില്‍..

ആ കുടുംബത്ത് നിന്നും ഞാന്‍ എന്ത് സ്ത്രീധനം ഇനി കൂടുതല്‍ പ്രതീക്ഷിക്കാന്‍..? അച്ഛനും അമ്മയും നിസ്സഹായര്‍. പെണ്മക്കള്‍ ഭാരമെന്നു കരുതുന്ന അവരോടു കെട്ടിച്ചുവിട്ട എന്റെ സങ്കടം പറയാന്‍ വയ്യ. അപകട മരണമായിരുന്നു ഭര്‍ത്താവിന്റേത്.

പിജിയും ബിഎഡ് ഉം കഴിഞ്ഞതാണ് ആകെ ഒരു ബലം. ഒരു മാനേജ്മന്റ് സ്‌കൂളിലെ ജോലി. എന്നാല്‍ ശമ്പളം വളരെ തുച്ഛമാണ്. അവിചാരിതമായി ജീവിതത്തിലോട്ടു വന്നതാണ് ആ പുരുഷന്‍. ഭാര്യയും രണ്ടു പെണ്‍മക്കളും ഉണ്ട്. അവര്‍ രണ്ടും വിവാഹിതര്‍ ആണ്.

മാഡം കരുതുന്ന പോലെ ശാരീരിക ബന്ധത്തിന് ഞാന്‍ തിരഞ്ഞെടുത്ത ഒരു വഴി അല്ല ആ ബന്ധം. ഇനി ആണെങ്കില്‍ തന്നെ ആരാണ് ചോദിയ്ക്കാന്‍? എനിക്കൊരു സാന്ത്വനം വേണം. ഒരു ആണിന്റെ കരുതലും സ്‌നേഹവും വേണം. മാനസികവും ശാരീരികവും ആയ സംരക്ഷണം! തീയില്‍ ചുട്ടുതല്ലി പരുവപ്പെടുത്തിയെടുത്ത പോലെ ദൃഢതയും ഉറപ്പും പ്രതിഫലിക്കുന്ന വാക്കുകള്‍.

വ്യക്തി ജീവിതത്തിന്റേയും സാമൂഹിക ജീവിതത്തിന്റെയും പൊള്ളത്തരം പൊലിപ്പിച്ചു ആരുടെയും മുന്നില്‍ കാണിക്കേണ്ട കാര്യം തനിക്കില്ല. സ്ത്രീ നേരിടുന്ന പ്രശ്‌നം മുഴുന്‍ ശാരീരികാധിഷ്ഠിതമാണെന്നു ആര് പറഞ്ഞു? ഇപ്പോള്‍ ഇവളുടെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍, അവളുടെ അച്ഛന്‍ വീട്ടുകാര്‍ അടുത്തിട്ടുണ്ട്.

ഞാന്‍ വിലക്കിയില്ല. അവളുടെ കൊച്ചച്ഛനും കുഞ്ഞമ്മയും, അവകാശമുള്ളവര്‍.. അവരുടെ വീട്ടില്‍ പോയി നിന്ന് വന്നതിനു ശേഷമാണു ഈ തരത്തില്‍ ഓരോന്നു പറയാന്‍ തുടങ്ങിയത്.. ‘ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോഴും അവര്‍ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു. ഇനി ഇവളെ കൊണ്ട് പോയി വളര്‍ത്തണമെങ്കില്‍ ആയിക്കോട്ടെ, വിട്ടു കൊടുത്തേക്കാം, പക്ഷെ കൊണ്ട് പോകില്ല മാഡം.. !

അദ്ദേഹത്തിന് അറിയില്ല, ഇവള്‍ ഇങ്ങനെ പറയുന്നത്. സഹിക്കില്ല കേട്ടാല്‍..അത്ര സ്‌നേഹത്തോടെ ആണ് ഇവളുടെ ഓരോ കാര്യങ്ങള്‍ നോക്കുന്നത്..’ മൂക്ക് പിഴിഞ്ഞ് കൊണ്ട് അവര്‍ പറഞ്ഞു.. ഞാന്‍ കുട്ടിയുടെ മുഖത്ത് നോക്കി. അവളപ്പോഴും കുനിഞ്ഞു ഇരിക്കുക ആണ്.

പക്ഷെ കണ്ണുകള്‍ നിറഞ്ഞു ഒഴുക്കുന്നുണ്ട്. സംസാരത്തിന്റെ ഇടയ്ക്ക് പല വട്ടം ആ മനുഷ്യന്‍ ആകാം, ഫോണ്‍ വിളിക്കുന്നുണ്ട്. വേണ്ട.. വരേണ്ട എന്നൊക്കെ പറയുന്നുണ്ട്.. കുട്ടിയെ പുറത്ത് നിര്‍ത്തി പിന്നെയും അവര്‍ സംസാരിച്ചു.. ആ ആളിന് ഒരു കുടുംബം ഇല്ലേ.. ഭാര്യയും മക്കളും ? അവരറിഞ്ഞാല്‍ പ്രശ്‌നം ആകില്ലേ..?

അവര്‍ക്കറിയാം.. അദ്ദേഹത്തിന്റെ കാശു മതി അവര്‍ക്ക്…. കൂടുതല്‍ ഒന്നും സംസാരിക്കാനോ, വിശദീകരണം ചോദിക്കാനോ കൗണ്‍സിലറിന് അവകാശമില്ല.. അതവരുടെ ജീവിതമാണ്. എന്റെ മുന്നിലെ പ്രശ്‌നം കുട്ടി ആണ്. വീട്ടില്‍ വരുന്ന അമ്മയുടെ പുരുഷ സുഹൃത്തതിനാല്‍ അവള്‍ സങ്കടപെടുന്നു എങ്കില്‍ അതിന്റെ പോംവഴി മാത്രമാണ് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഉള്ളത്.

‘അദ്ദേഹത്തിന്റെ മേല്‍ എനിക്ക് അത്ര മേല്‍ സ്‌നേഹമുണ്ട്, വിശ്വാസമുണ്ട്.. എന്റെ മകളെ അദ്ദേഹം മറ്റൊരു കണ്ണോടു കാണില്ല.. അങ്ങനെ എങ്കില്‍ ഒളിച്ചും പതുങ്ങിയും എന്റെ അടുത്ത് എത്താന്‍ അദ്ദേഹം ശ്രമിച്ചേനെ. മാഡം ഞാന്‍ പറഞ്ഞത് വെച്ച് ഒന്ന് അപഗ്രഥിച്ചു നോക്ക്..’

വെറും ലോലമായ വികാരങ്ങളുടെ മേല്‍ കെട്ടിപ്പടുത്തിയ ബന്ധമല്ല..! ആ സ്ത്രീയുടെ ചങ്കുറ്റം അതാണ്… അയാളോട് അവള്‍ക്കു പ്രണയം അല്ല.. ഭക്തി ആണെന്ന് തോന്നി… പുരുഷനാണ് എന്നുവെച്ച് സ്‌നേഹം ആവശ്യമില്ലാത്തവന്‍ അല്ല..! സ്‌നേഹത്തിന്റെ കൊതിക്കു മുന്നില്‍ എന്ത് സ്ത്രീയും പുരുഷനും ..? ജാതിയും മതവും..?

പൈസ ഉണ്ടാക്കാന്‍ മാത്രമായി ഒരു ജന്മം മുഴുവന്‍ കുടുംബക്കാര്‍, ഭാര്യയും മക്കളും ഉള്‍പ്പടെ ഉപയോഗിച്ചു. അര്‍ഹിക്കുന്ന യാതൊരു കരുതലും പരിഗണനയും കിട്ടിയിട്ടില്ല. വല്ലാത്ത ഒറ്റപ്പെടല്‍ ആയിരുന്നു. വേദനയിലൂടെ മുറുകിയതാണ് ആ സ്‌നേഹത്തിന്റെ കണ്ണികള്‍..

വീണ്ടും കുട്ടിയും ആയിട്ട് സംസാരിച്ചു. കൊച്ചച്ഛനും കുഞ്ഞമ്മയും പറഞ്ഞു കൊടുത്തത് പോലെ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അവള്‍ക്കപ്പോള്‍ പറയാനില്ല. ‘മോള്‍ക്ക് അമ്മയെ വിട്ടു മാറി നില്‍ക്കണോ..?’ മനസ്സറിയാന്‍ വേണ്ടി തന്നെ ആണ് ചോദിച്ചത്.. ‘വേണ്ട..എനിക്കമ്മയുടെ കൂടെ നിന്നാല്‍ മതി…’വിങ്ങി കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു.. ഓര്‍ക്കുക ആയിരുന്നു..ചെറിയ ജീവിതം, പക്ഷെ, എന്തൊക്കെ തരണം ചെയ്യണം.. നമ്മള്‍ മനുഷ്യര്‍..?