ട്രംപിന്റെ വിവാദ ജറുസലം പ്രഖ്യാപനം തള്ളി ഐക്യരാഷ്ട്രസഭ: പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുള്ള അമേരിക്കന്‍ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടിന് അമേരിക്കക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. 35 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്നും സ്വമേധയാ വിട്ടുനിന്നു. പ്രമേയത്തെ ഇന്ത്യയും അനുകൂലിച്ചു.
ഡിസംബർ ആറിനാണ് ട്രംപ് ജറുസലം പ്രഖ്യാപനം നടത്തിയത്. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചതിനൊപ്പം ആറുമാസത്തിനകം ടെൽ അവീവിൽനിന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റാനും ഉത്തരവായി. ജറുസലമിലേക്കു എംബസി മാറ്റാൻ 1995ൽ യുഎസ് നിയമം പാസാക്കിയതാണ്. എന്നാൽ, പിന്നീടു വന്ന പ്രസിഡന്റുമാരെല്ലാം എംബസി മാറ്റം പ്രത്യേക ഉത്തരവിലൂടെ നീട്ടിവയ്ക്കുകയായിരുന്നു.
രക്ഷാസമിതിയില്‍ അമേരിക്ക പ്രമേയം വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ് പൊതുസഭ അടിയന്തരമായി വിളിച്ചുചേര്‍ത്തത്. ജെറുസലേം പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നവര്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അമേരിക്ക ആവര്‍ത്തിച്ചു.
അതേസമയം ജറുസേലം തലസ്ഥാനമായി തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ജെറുസലേം പ്രഖ്യാപനത്തെ തള്ളി ഇന്ത്യ നിലപാടെടുത്തത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സൗദി, പലസ്തീന് പ്രതിനിധികള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.