ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി: പുറത്തിറങ്ങിയത് ആറുമാസത്തെ ശിക്ഷക്ക് ശേഷം

single-img
20 December 2017

കൊല്‍ക്കത്ത: ആറുമാസത്തെ ശിക്ഷക്ക് ശേഷം കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് കര്‍ണന്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍.

ജൂണ്‍ 20നാണു സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു കര്‍ണനെ അറസ്റ്റ് ചെയ്തത്. കേസില്‍ കര്‍ണന്റെ ആറു മാസ ശിക്ഷ കുറയ്ക്കാന്‍ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് വിസമ്മതിക്കുകയും ചെയ്തിരുന്നു.

കോയമ്പത്തൂരില്‍നിന്നാണ് കൊല്‍ക്കത്ത പൊലീസ് ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തത്. മേയ് ഒന്‍പതിനാണു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കര്‍ണനെ ശിക്ഷിച്ചത്.

വിധി പ്രഖ്യാപിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍നിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കര്‍ണന്‍. പിന്നീട് ഒളിവില്‍ പോയ അദ്ദേഹത്തെ കോയമ്പത്തൂരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സര്‍വകലാശാലയ്ക്കു സമീപത്തെ വീട്ടില്‍നിന്നാണു ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സര്‍വീസില്‍നിന്നു വിരമിച്ച് എട്ടു ദിവസത്തിനു ശേഷമാണു ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റ്. ജൂണ്‍ 12നു വിരമിക്കുമ്പോള്‍ ഒളിവിലായിരുന്ന അദ്ദേഹത്തിനു കൊല്‍ക്കത്ത ഹൈക്കോടതിയില്‍ യാത്രയയപ്പിനുള്ള അവസരവും ലഭിച്ചില്ല. ശിക്ഷ റദ്ദാക്കണമെന്ന കര്‍ണന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ അറസ്റ്റ് അനിവാര്യമാകുകയായിരുന്നു.

1983ല്‍ തമിഴ്‌നാട് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത കര്‍ണന്‍, മദ്രാസ് ഹൈക്കോടതി ജഡ്ജിയായി 2009ല്‍ ആണു നിയമിതനായത്. ദലിതനായ തന്നെ സഹജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചു വിവാദപുരുഷനായി.

2016 മാര്‍ച്ച് 11നാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയത്. ഒളിവിലിരിക്കെ, കഴിഞ്ഞ 11 മുതല്‍ 13 വരെ അദ്ദേഹം അഭിഭാഷകന്റെ സഹായത്തോടെ കൊച്ചി പനങ്ങാട്ടെ സ്വകാര്യ റിസോര്‍ട്ടിലും കഴിഞ്ഞിരുന്നു.