ഗുജറാത്തിലെ ബാലറ്റിൽ നേട്ടമുണ്ടാക്കിയതാര്?

single-img
19 December 2017

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ഗുജറാത്ത് തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി തുടർച്ചയായ ആറാം തവണയും ഭരണം നിലനിർത്തുകയാണുണ്ടായത്. ബിജെപി ക്യാമ്പിൽ വലിയ ആഹ്ലാദ പ്രകടനങ്ങളും ബിജെപി വിരുദ്ധ ക്യാമ്പുകളിൽ നിരാശയും സമ്മിശ്രപ്രതികരണങ്ങളുമാണു കാണുവാൻ സാധിക്കുക. ഗുജറാത്തിൽ ശരിക്കും ആരാണു നേടിയത്? ആർക്കാണു നഷ്ടപ്പെട്ടത്? കണക്കുകൾ ഉപയോഗിച്ച് നമുക്കൊന്നു പരിശോധിച്ചു നോക്കാം.

ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യം ഇതാണു. 2012-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ 115 സീറ്റുണ്ടായിരുന്ന ബിജെപിയ്ക്ക് ഇത്തവണ കിട്ടിയത് 99 സീറ്റുകൾ മാത്രമാണു. എന്നാൽ 61 സീറ്റുണ്ടായിരുന്ന കോൺഗ്രസ്സ് ഇത്തവണ 77 സീറ്റുകൾ നേടി. കോൺഗ്രസ്സിന്റെ സഖ്യകക്ഷിയായ ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ടു സീറ്റും കോൺഗ്രസ്സ് പിന്തുണച്ച സ്വതന്ത്രൻ ജിഗ്നേഷ് മേവാനിയുടെ സീറ്റും കൂട്ടിയാൽ കോൺഗ്രസ്സ് ക്യാമ്പിനു കിട്ടിയത് 80 സീറ്റുകളാണു.

ബിജെപിയുടെ സീറ്റ് ഷെയർ 2012-ൽ 63.2% ആയിരുന്നെങ്കിൽ ഇത്തവണ അത് 54.4% മാത്രമാണു. എന്നാൽ കോൺഗ്രസ്സിന്റെ സീറ്റ് ഷെയർ 33.5% ആയിരുന്നത് ഇത്തവണ 44% (സഖ്യകക്ഷികളുടെ അടക്കം) ആയി വർദ്ധിച്ചു. അതായത് ബിജെപിയുടെ സീറ്റ് ഷെയറിൽ 8.8% കുറവുണ്ടായപ്പോൽ കോൺഗ്രസ്സിന്റെ സീറ്റ് ഷെയറിൽ 10.5% വർദ്ധനവുണ്ടായി.

ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മേവാനി

ഇനി വോട്ട് ഷെയർ നോക്കിയാലും ബിജെപിയ്ക്ക് ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ ഇരട്ടിയിലധികം നേട്ടം കോൺഗ്രസ്സിനുണ്ടായിട്ടുണ്ട്. ബിജെപിയുടെ വോട്ട് ഷെയർ 2012-ൽ 47.9% ആയിരുന്നത് ഇത്തവണ 49.1% ആയി വർദ്ധിച്ചപ്പോൾ കോൺഗ്രസ്സിന്റേത് 38.9% ആയിരുന്നത് ഇത്തവണ 42.52% ആയി വർദ്ധിച്ചു. അതായത് ബിജെപിയുടെ വോട്ട് ഷെയറിൽ 1.2% വർദ്ധനവുണ്ടായപ്പോൾ കോൺഗ്രസ്സ് സഖ്യത്തിന്റെ വോട്ട് ഷെയറിൽ 3.62% ആണു വർദ്ധനവുണ്ടായത്.

ബിജെപിയുടെ സ്വന്തമായിരുന്ന 37 സീറ്റുകളാണു (ഉപതെരെഞ്ഞെടുപ്പുകളിൽ ബിജെപി ജയിച്ചതടക്കം) കോൺഗ്രസ്സ് ഇത്തവണ പിടിച്ചെടുത്തത്. എന്നാൽ കോൺഗ്രസ്സിന്റെ കൈവശമുണ്ടായിരുന്ന 14 സീറ്റുകൾ മാത്രമാണു ബിജെപിയ്ക്ക് പിടിച്ചെടുക്കാനായത്. ബിജെപി സർക്കാരിലെ അഞ്ചുമന്ത്രിമാർ തങ്ങളുടെ മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും ചെറിയകാര്യമല്ല.

ഇനി കോൺഗ്രസ്സ് ഉയർത്തിയ ജാതി സമവാക്യങ്ങൾ എത്രത്തോളം ഫലപ്രദമായിരുന്നു എന്നു നോക്കാം.

ഹർദിക് പട്ടേൽ

ഹർദിക് പട്ടേൽ

പട്ടേൽ ഫാക്ടർ

സംവരണസമരങ്ങളുടെ ഭാഗമായി ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ പട്ടേൽ സമുദായവും അവരുടെ നേതാവ് ഹർദിക് പട്ടേലും ഈ തെരെഞ്ഞെടുപ്പിലെ ഒരു പ്രധാന ഘടകമായിരുന്നു. ഒരു സംവരണ വിരുദ്ധസമരമായി ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെ തുടങ്ങിയ പട്ടേൽ സമരം പിന്നീട് ഒരു ബിജെപി  വിരുദ്ധ സമരമായി മാറുകയായിരുന്നു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കർഷകർക്ക് നേരിട്ട തിരിച്ചടി, പട്ടേൽ സമുദായത്തിലെ ഇടത്തരം വ്യവസായികൾക്ക് വൈബ്രന്റ് ഗുജറാത്തിലും മറ്റും നടത്തിയ നിക്ഷേപങ്ങളിലൂടെ ഉണ്ടായ നഷ്ടം, എന്നിങ്ങനെ സർക്കാരിനെതിരായ എല്ലാ വികാരങ്ങളും അണപൊട്ടിയൊഴുകാനുള്ള ഒരു മാധ്യമമായി ഈ സമരം മാറി. അങ്ങനെയാണു 23 വയസ്സുകാരനായ കഡ്വ പട്ടേൽ വിഭാഗക്കാരൻ ഹർദിക് പട്ടേൽ ഗുജറാത്തിലെ ബിജെപി വിരുദ്ധ മുഖമായി ഉയർന്നു വരുന്നതും കോൺഗ്രസ്സുമായി സഹകരിക്കുന്നതും.

എന്നാൽ തെരെഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ബിജെപിയുടെ ശക്തമായ അർബൻ കോട്ടകളിൽ ഒരു ചലനവുമുണ്ടാക്കാൻ പട്ടേൽ ഫാക്ടറിനു കഴിഞ്ഞിട്ടില്ല എന്നാണു. ഉദാഹരണത്തിനു ദക്ഷിണ ഗുജറാത്തിലെ സൂറത്ത്, ഭറൂച്ച്, നവസാരി, വത്സദ് തുടങ്ങിയ  മേഖലകളിൽ പ്രത്യേകിച്ച് ചലനമൊന്നും സൃഷ്ടിക്കാൻ പട്ടേൽ ഫാക്ടറിനു കഴിഞ്ഞിട്ടില്ല. ബിജെപിയുടെ കാവിക്കോട്ടയായ സൂറത്തിലെ എല്ലാ സീറ്റും വലിയ ഭൂരിപക്ഷത്തോടെ തന്നെ അവർ നിലനിർത്തി. പക്ഷേ പട്ടേലുകൾക്ക് സ്വാധീനമുള്ള ആനന്ദ് മണ്ഡലത്തിൽ സിറ്റിംഗ് എം എൽ ഏ ആയ യോഗേഷ് പട്ടേൽ കോൺഗ്രസ്സിന്റെ കാന്തിഭായി സോധാ പർമാറിനോട് പരാജയപ്പെട്ടത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.

എന്നാൽ വടക്കൻ ഗുജറാത്തിൽ പട്ടേൽ സ്വാധീനമുള്ള ജില്ലകളായ  സുരേന്ദ്രനഗർ, പത്താൻ, ബനസ്കന്ത എന്നിവിടങ്ങളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കോൺഗ്രസ്സിനു സാധിച്ചു. ഗാന്ധിനഗർ നോർത്ത്, ഉൻഝ തുടങ്ങിയ ചില മണ്ഡലങ്ങൾ ബിജെപിയുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുവാനും സാധിച്ചു.

മധ്യഗുജറാത്തിലും പട്ടേൽ ഫാക്ടർ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ല.

അല്പേഷ് ഠാക്കൂർ

അല്പേഷ് ഠാക്കൂർ

ഓബിസി രാജ്പുത്തുകളുടെ നേതാവ് അല്പേഷ് ഠാക്കൂർ രാധൻപൂരിൽ നിന്നും വിജയിച്ചതും അദ്ദേഹം പിന്തുണ നൽകിയ രണ്ടു ഠാക്കൂർ സ്ഥാനാ‍ർത്ഥികൾ – വാവ് മണ്ഡലത്തിലെ ഗെനിബെൻ ഠാക്കൂർ, ബെച്രാജി മണ്ഡലത്തിലെ ഭരത്ജി സോനാജി ഠാക്കൂർ എന്നിവർ- ജയിച്ചുകയറിയതും ഓബിസി സമവാക്യം ഏറെക്കുറെ വിജയമായിരുന്നു എന്നതിനു തെളിവാണു. മാത്രമല്ല ഓബിസി സ്വാധീനമുള്ള മേഖലകളിൽ കോൺഗ്രസ്സിനു നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

ജിഗ്നേഷ് മേവാനി വിജയിച്ചതും നാലോളം പട്ടികജാതി സംവരണ മണ്ഡലങ്ങൾ കോൺഗ്രസ്സ് ബിജെപിയിൽ നിന്നും പിടിച്ചെടുത്തുവെന്നതും മാത്രമല്ല ഉന സംഭവത്തിനു ശേഷം സംസ്ഥാനമൊട്ടാകെ ദളിതർക്കിടയിൽ ബിജെപിയ്ക്കെതിരായി ഉണ്ടായ വികാരം പൊതുവേ കോൺഗ്രസ്സിനെ തുണച്ചു എന്നു വേണമെങ്കിൽ വിലയിരുത്താം. 2014-ലെ മോദി തരംഗത്തിൽ ബിജെപിയിലേയ്ക്ക് ചാഞ്ഞ ദളിത് വോട്ടുകളുടെ സിംഹഭാഗവും കോൺഗ്രസ്സിനു തിരിച്ചുകിട്ടിയെന്നു തന്നെയാണു വിലയിരുത്തപ്പെടുന്നത്.

എടുത്തുപറയേണ്ട മറ്റൊരു ഘടകം ആദിവാസി വോട്ടുകളാണു. 2014-ലെ മോദി തരംഗത്തിൽ ബിജെപിയ്ക്ക് അനുകൂലമായി മാറിയ ആദിവാസി വോട്ടുകളിൽ ഭൂരിഭാഗവും ഇത്തവണ കോൺഗ്രസ്സിനു തിരിച്ചുകിട്ടി എന്നതു അവരെ സംബന്ധിച്ചു വലിയൊരു നേട്ടമാണു. ആദിവാസി മേഖലകളിലെ അവഗണനയും കോർപ്പറേറ്റുകൾ വനഭൂമി കയ്യേറുന്നതും ആദിവാസികളെ ദ്രോഹിക്കുന്നതും തടയുന്നതിൽ സർക്കാർ കാട്ടിയ അനാസ്ഥയുമാകാം അവരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 2012-ലെ തെരെഞ്ഞെടുപ്പിൽ തങ്ങളൂടെതായിരുന്ന മിക്കവാറും എല്ലാ പട്ടികവർഗ്ഗ സംവരണമണ്ഡലങ്ങളും കോൺഗ്രസ്സിനു നിലനിർത്താൻ സാധിച്ചിട്ടുണ്ട്. കൂടാതെ മൂന്നു മണ്ഡലങ്ങൾ ബിജെപിയിൽ നിന്നും പിടിച്ചെടുക്കാനും കോൺഗ്രസ്സിനു സാധിച്ചു. കോൺഗ്രസ്സിന്റെ സഖ്യകക്ഷിയായ ഭാരതീയ ട്രൈബൽ പാർട്ടി രണ്ടുമണ്ഡലങ്ങളിൽ വിജയിച്ചു.

നഗരം ബിജെപിയ്ക്കൊപ്പം; ഗ്രാമങ്ങൾ കോൺഗ്രസ്സിലേയ്ക്കും

ജാതി സമവാക്യങ്ങളെ മാറ്റിനിർത്തിയാൽ പൊതുവേ കാണുവാൻ സാധിക്കുന്ന ഒരു സംഗതി, അർബൻ മേഖലയിലെ വോട്ടർമാർ ബിജെപിയോടൊപ്പം ഉറച്ചു നിന്നപ്പോൾ ഗ്രാമങ്ങളിൽ കൃത്യമായ ബിജെപി വിരുദ്ധ വികാരം അലയടിച്ചതും അതു കോൺഗ്രസ്സിനു ഗുണം ചെയ്തതുമാണു. മുകളിൽ പ്രതിപാദിച്ച സുരേന്ദ്രനഗർ, ബൻസ്കന്ത തുടങ്ങിയ ജില്ലകളിലും സൌരാഷ്ട്ര-കത്തിയവാർ ഭാഗത്തെ അമ്രേലി,ഗിർ സോംനാഥ്, ജുനഗഢ് തുടങ്ങിയ നിരവധി ജില്ലകളിലും കോൺഗ്രസ്സ് വലിയ നേട്ടമാണുണ്ടാക്കിയതു. ഇവിടെയെല്ലാം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണരാ‍ണു കൂടുതൽ എന്നതാണു എടുത്തുപറയേണ്ട കാര്യം. എന്നാൽ സൌരാഷ്ട്ര ഭാഗത്തു തന്നെ ഭാവ്നഗർ, രാജ്കോട്ട് തുടങ്ങിയ നാഗരിക സ്വഭാവം കൂടുതലുള്ള മേഖലകളിൽ ബിജെപിയാണു ജയിച്ചത്. അതുപോലെതന്നെ അഹമ്മദാബാദ്, വഡൊദര തുടങ്ങിയ അർബൻ മേഖലകളിൽ ബിജെപി തൂത്തുവാരുകയും ചെയ്തു.

ബിജെപിയുടെ നഗര കേന്ദ്രീകൃതമായ നവ ഉദാരവൽക്കരണനയങ്ങൾ നാഗരികരെ കൂടെ നിർത്തുകയും കർഷകരെയും മറ്റു ഗ്രാമീണരെയും അവരിൽ നിന്നും സാവധാനം അകറ്റുകയും ചെയ്തു എന്ന് നിസംശയം വിലയിരുത്താൻ സാധിക്കും. ബിജെപി ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനും ഗ്രാമങ്ങളിൽ സ്വീകാ‍ര്യത കുറയുന്നുണ്ട് എന്നുവേണം മനസ്സിലാക്കാൻ. റൊട്ടി, കപ്പഡ, മക്കാൻ എന്നീ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് ഗ്രാമീണർ കൂടുതൽ ബോധവാന്മാരാകുന്നുണ്ടെന്നത് തിരിച്ചറിഞ്ഞ് താഴെത്തട്ടിൽ സംഘടനാ പ്രവർത്തനം ശക്തമാക്കിയാൽ ശക്തമായ ഒരു തിരിച്ചുവരവ് കോൺഗ്രസ്സിനു സാധ്യമായേക്കും.

“സോംനാഥ്, ചൊട്ടില, ബെച്രാജി, ഗഢദ,ധാരി, ഷമ്ലാജി, പതാൻ, അംബാജി തുടങ്ങിയ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം ബിജെപി പരാജയപ്പെട്ടു. ഹിന്ദു വോട്ടുകൾ നിർണ്ണായകമായ ഈ സ്ഥലങ്ങളിലെ തോൽവി ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണു.” പ്രസാദ് ചാക്കോ പറയുന്നു. ഗുജറാത്തിൽ കഴിഞ്ഞ നാൽപ്പതുവർഷമായി എൻ ജി ഓ പ്രവർത്തനം നടത്തുന്ന ഒരു സാമൂഹ്യപ്രവർത്തകനാണു പ്രസാദ് ചാക്കോ.

രാഹുൽ ഗാന്ധി എന്ന നേതാവിനു സ്വയം ഒരു പ്രതിപക്ഷ ഐക്കൺ ആയി മാറുവാനുള്ള കളരിയായിരുന്നു ഗുജറാത്ത്. നരേന്ദ്രമോദിയെന്ന പോപ്പുലിസ്റ്റ് പുലിയെ മടയിൽ ചെന്നു നേരിടുക വഴി രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ്സിനും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ തെരെഞ്ഞെടുപ്പ് കാരണമായി. ഗുജറാത്തിൽ നിന്നും ഉൾക്കൊണ്ടാ പാഠങ്ങളുമായി രാജസ്ഥാനിൽ പൊരുതാനിറങ്ങിയാൽ ഒരുപക്ഷേ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ കോൺഗ്രസ്സിനായേക്കും.