ഫഹദ് ഫാസിലും അമല പോളും ചോദ്യംചെയ്യലിന് ഹാജരാകാതെ ‘മുങ്ങി’

single-img
19 December 2017

വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പുകേസില്‍ ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസില്‍, അമലാ പോള്‍ എന്നിവര്‍ ചോദ്യംചെയ്യലിന് ഹാജരായില്ല. പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമല അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അമല പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

അതേസമയം, വാഹന രജിസ്ട്രേഷന്‍ കേസില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ. ബുധനാഴ്ചയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.