ദുബായില്‍ പ്രകൃതിവിരുദ്ധ പീഡനം; യുവാവ് മേലുദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി

single-img
13 December 2017

ദുബായ്: ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മേലുദ്യോഗസ്ഥനെ യുവാവ് കൊലപ്പെടുത്തിയ കേസില്‍ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 22 വയസുള്ള പാക്ക് പൗരനാണ് സ്വന്തം നാട്ടുകാരനും സഹപ്രവര്‍ത്തകനുമായ വ്യക്തിയെ കൊലപ്പെടുത്തിയത്.

ഒരുവര്‍ഷത്തോളമായി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പകയിലാണ് കൊലപാതകം. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. സംഭവ ദിവസം ഫോണ്‍ ചെയ്ത മേലുദ്യോഗസ്ഥന്‍ 22കാരനോട് താമസിക്കുന്ന സ്ഥലത്ത് ഉടന്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് വിളിക്കുന്നതെന്ന് മനസിലാക്കിയ യുവാവ് അല്‍ ഖൂസില്‍ എത്തി പുതിയ കത്തി വാങ്ങി. പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവിനെ കണ്ട സഹപ്രവര്‍ത്തകന്‍ താമസസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും താനില്ലെന്നും താല്‍പര്യമില്ലെന്നും യുവാവ് മറുപടി നല്‍കി.

പക്ഷേ, സുഹൃത്ത് വഴങ്ങിയില്ല. യുവാവിന്റെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു. പ്രകോപിതനായ ഇരുപത്തിരണ്ടുകാരന്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ കുത്തി വീഴ്ത്തുകയായിരുന്നു. നെഞ്ചിലും വയറിലുമായി നിരവധി തവണ കത്തി ഉപയോഗിച്ചു കുത്തിയിട്ടുണ്ട്.

അതേസമയം മരിക്കുന്നതിന് മുമ്പ് യുവാവ് കരഞ്ഞുകൊണ്ട് സുഹൃത്തിനോട് മാപ്പു ചോദിച്ചുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. സംഭവ സ്ഥലത്ത് ഓടിക്കൂടിയ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.

കുത്തേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ പ്രതി കുറ്റം നിഷേധിച്ചു. മന:പൂര്‍വ്വം കൊലപ്പെടുത്തിയതല്ലെന്നും സ്വയരക്ഷയ്ക്കു വേണ്ടിയാണ് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം.

നിലവില്‍ ഉള്ള ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മേലുദ്യോഗസ്ഥന്‍ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.