ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; 13 വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍
ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച സ്ത്രീ 13 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഗാർ ജില്ലയിലെ ബോയിസറിലായിരുന്നു സംഭവം. നാൽപ്പത്തിമൂന്നുകാരിയായ ഫരീദാ ഭാരതിയാണ് അറസ്റ്റിലായത്.
ഫരീദ ഭാരതിയുടെ ഗാന്ധിപഡയിലെ വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഒരു യുവാവിനെയും വീട്ടില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിന് പിന്നാലെ ഫരീദ ഭാരതി കൊലയാളി കൂടിയാണെന്ന രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചു. വിശദമായ ചോദ്യംചെയ്യലില്‍ തന്റെ ഭര്‍ത്താവ് സഹദേവനെ കൊന്ന കാര്യം ഫരീദ സമ്മതിച്ചു.
ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നും ഫരീദ സമ്മതിച്ചു. എന്നാല്‍ കൊലപാതക കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് ഫരീദയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.