ദിലീപിനെ പിന്തുടർന്ന് ആറംഗ പോലീസ് സംഘം ദുബായിൽ എത്തിയതായി സൂചന; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ ഫോൺ വീണ്ടെടുക്കാനുള്ള പ്രത്യാശയിൽ പോലീസ് ?
കൊച്ചി: നടൻ ദിലീപിനെ പിന്തുടർന്ന് ആറംഗ പോലീസ് സംഘം ദുബായിലെത്തിയതായി സൂചന. നടന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്ന പോലീസ് സംഘം കേസിന്റെ പ്രധാന തെളിവായ മൊബൈൽ ഫോണ് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണ് ഇതുവരെയും കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു.
നടിയെ ആക്രമിച്ചതിന് ശേഷം പൾസർ സുനിയും സംഘവും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ വിദേശത്തേക്ക് കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്. ഇതിനാൽ തന്നെ ദിലീപിന്റെ യാത്ര സംശയത്തോടെ നിരീക്ഷിക്കുന്ന അന്വേഷണ സംഘം ആറംഗ പോലീസ് സംഘത്തെ ദുബായിലേക്ക് അയച്ചതായാണു വിവരം. എന്നാൽ, ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ തയാറാകാത്ത അന്വേഷണ സംഘം ദിലീപ് നിരീക്ഷണത്തിലാണെന്നു മാത്രമാണ് വ്യക്തമാക്കുന്നത്.
ഇന്നലെയാണ് ദിലീപും അമ്മ സരോജവും ദുബായിലെത്തിയത്. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ച സംഘത്തിനോടൊപ്പം പോലീസ് സംഘവും ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ചും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെ യാത്ര ചെയ്യുന്ന ദിലീപ് യാത്ര സംബന്ധിച്ച മുഴുവൻ വിവരങ്ങളും പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്ന സ്ഥലങ്ങൾ, താമസിക്കുന്ന സ്ഥലം തുടങ്ങി എല്ലാവിധ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.
ദിലീപിന്റെയും സുഹൃത്തും സംവിധായകനുമായ നാദിർഷയുടെയും ഉടമസ്ഥതയിലുള്ള “ദേ പുട്ട്’ എന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിനായാണു ദിലീപും അമ്മ സരോജവും ദുബായിലെത്തിയിരിക്കുന്നത്. നാദിർഷയും കുടുംബവും നേരത്തെ തന്നെ ദുബായിലെത്തിയിരുന്നു. ദുബായ് കാരാമയിൽ ഇന്നു വൈകിട്ടാണ് ഹോട്ടലിന്റെ ഉദ്ഘാടനം.
ആറു ദിവസത്തേക്കാണു ദിലീപിനു പാസ്പോർട്ട് ഹൈക്കോടതി വിട്ടുനൽകിയിരിക്കുന്നത്. നാല് ദിവസം ദുബായിൽ തങ്ങുന്നതിനും രണ്ടു ദിവസം യാത്രയ്ക്കുമാണ് അനുമതി. ഇത്രയും ദിവസം ദുബായിൽ തങ്ങില്ലെന്നും അമ്മയ്ക്കൊപ്പം വ്യാഴാഴ്ച മടങ്ങിയെത്തുമെന്നും സൂചനയുണ്ട്.
അതേസമയം, ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ പരിശോധന ഈ ആഴ്ച പൂർത്തിയാകുമെന്നാണു വിവരം. കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകളാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നുവരുന്നത്.