ഹാദിയ കേസില്‍ വാദം തുടങ്ങി: കോടതിയില്‍ അത്യപൂര്‍വ്വ നടപടികള്‍ LIVE UPDATE

single-img
27 November 2017

ഹാദിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. ഭീകര സംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സി ബുറാഖുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചതിന്റെ ശബ്ദരേഖയും ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ വ്യക്തമാക്കിയിരിക്കെ, അത് കണക്കിലെടുക്കരുതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ ) കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയയായിട്ടുള്ള ഹാദിയയുടെ മൊഴികള്‍ കണക്കിലെടുക്കാനാവില്ലെന്നാണ് എന്‍.ഐ.എ നിലപാട്. മുദ്ര വച്ച നാല് കവറുകളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേരളത്തില്‍ മതംമാറ്റത്തിന് വിധേയരായ നിരവധി ആളുകളില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ അത്തരം ആളുകളുടെ മൊഴികളും എന്‍.ഐ.എയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.