മാതൃഭൂമി ദിനപത്രത്തിനെതിരെ എം വി ജയരാജന്‍: ‘ആര്‍എസ്എസ് ഭൂമി സംഘപരിവാര്‍സേവ അവസാനിപ്പിക്കണം’

single-img
19 November 2017

തിരുവനന്തപുരം നഗരസഭയില്‍ സിപിഎം ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ക്ക് പരുക്കേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

മേയര്‍ വികെ പ്രശാന്തിനെ ആക്രമിച്ച വാര്‍ത്ത മറ്റ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. എന്നാല്‍ മാതൃഭൂമി ഉള്‍പ്പേജില്‍ പ്രശ്‌നത്തെ നിസാരവത്കരിച്ചെഴുതിയതാണ് എംവി ജയരാജനെ ചൊടിപ്പിച്ചത്. മാതൃഭൂമിയെ ആര്‍എസ്എസ് ഭൂമി എന്നാണ് എംവി വിശേഷിപ്പിച്ചത്.

സംഘപരിവാര്‍സേവ മാതൃഭൂമി അവസാനിപ്പിക്കണമെന്നും മാതൃഭൂമിപോലുള്ള ദേശീയ ദിനപത്രം നിലവാരം ഇങ്ങനെ ഇടിച്ചുതാഴ്ത്തരുതെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയും മാത്യഭൂമിയുടെ പേരെടുത്തുപറയാതെ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയരാജന്‍ മാതൃഭൂമി ദിനപത്രത്തിനെതിരെ പോസ്റ്റിട്ടത്.

മേയറെ ആക്രമിച്ചത് നിസാരവത്കരിച്ച മാതൃഭൂമി അസത്യത്തിന്റെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് എംവി ജയരാജന്‍ പറയുന്നു. മേയര്‍ ആക്രമിക്കപ്പെട്ടത് ദൃശ്യമാധ്യമങ്ങളാകെ വലിയ വാര്‍ത്തയാക്കിയതാണ്. ബി.ജെ.പി ആക്രമണത്തില്‍ മേയര്‍ക്ക് പരിക്ക് എന്നതായിരുന്നു ആ വാര്‍ത്ത. ദൃശ്യങ്ങള്‍ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. എന്നിട്ടും മാതൃഭൂമി മേയര്‍ വീണ് പരിക്കേറ്റെന്നാണ് വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അസത്യത്തിന്റെ പക്ഷം
അഥവാ ആര്‍.എസ്.എസ് ‘ഭൂമി’
========================
ഇടയ്‌ക്കെപ്പോഴോ വഴിയരികില്‍ കണ്ട ബോര്‍ഡിലെ പരസ്യവാചകം ഇങ്ങനെയായിരുന്നു ‘ഞങ്ങള്‍ക്ക് പക്ഷമുണ്ട് ; സത്യത്തിന്റെ പക്ഷം’. പരസ്യം മാതൃഭൂമിയുടേതാണ്. ഇന്നത്തെ തിരുവനന്തപുരത്തെ മാതൃഭൂമി പത്രം കണ്ടപ്പോള്‍ ഈ പരസ്യവും ഒപ്പം പരസ്യവാചകത്തില്‍ ഒരക്ഷരത്തിന്റെ കുറവുണ്ടോ എന്ന ചിന്തയുമാണ് മനസ്സില്‍ നിറഞ്ഞത്. ‘ഞങ്ങള്‍ക്ക് പക്ഷമുണ്ട്; അസത്യത്തിന്റെ പക്ഷം’ എന്നാക്കി പത്രം പരസ്യവാചകം മാറ്റേണ്ടതുണ്ടോ എന്നുതോന്നി !.

ഇന്നലെ തലസ്ഥാന നഗരിയില്‍ മേയര്‍ ആക്രമിക്കപ്പെട്ടത് ദൃശ്യമാധ്യമങ്ങളാകെ വലിയ വാര്‍ത്തയാക്കിയതാണ്. ബി.ജെ.പി ആക്രമണത്തില്‍ മേയര്‍ക്ക് പരിക്ക് എന്നതായിരുന്നു ആ വാര്‍ത്ത. ദൃശ്യങ്ങള്‍ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. എന്നിട്ടും ഇന്നത്തെ തിരുവനന്തപുരത്തെ മാതൃഭൂമി പത്രത്തില്‍ മേയര്‍ക്ക് വീണ് പരിക്കേറ്റെന്നാണ് വാര്‍ത്ത.

ഇതാദ്യമായല്ല മാതൃഭൂമിയുടെ സംഘപരിവാര്‍ സേവയെന്ന് ആ പത്രം ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാകും. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പേജില്‍ വന്ന വാര്‍ത്ത ‘ വേങ്ങരയില്‍ ലീഗ് ജയിക്കും, സി.പി.എം തോല്‍ക്കും, ലീഗിനും ബി.ജെ.പി ക്കും മുന്നേറ്റമുണ്ടാകുമ്പോള്‍ സി.പി.എമ്മിന് വോട്ട് കുറയും’ എന്നായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അത് ലീഗിന് ഭൂരിപക്ഷത്തില്‍ വന്‍ കുറവ്, ബി.ജെ.പിക്ക് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ട്, എല്‍.ഡി.എഫിന് ലഭിച്ച വോട്ടില്‍ വന്‍ വര്‍ദ്ധന എന്നതായിരുന്നു ആ ചിത്രം. ഫലത്തില്‍ അന്ന് ജനങ്ങള്‍ തിരിച്ചടി നല്‍കിയത് ലീഗിനും ബി.ജെ.പിക്കും മാത്രമായിരുന്നില്ല, മാതൃഭൂമിക്കും കൂടിയായിരുന്നു.

മാതൃഭൂമിപോലുള്ള ദേശീയ ദിനപ്പത്രം അതിന്റെ നിലവാരം ഇങ്ങനെ ഇടിച്ചുതാഴ്ത്തരുത്. അതിന്റെ അധികാരികള്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ ഈ അപചയം സംബന്ധിച്ച് ആത്മപരിശോധന നടത്തി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എം വി ജയരാജന്‍