“ഗുജറാത്ത് കലാപം വഷളാക്കിയത് മോദി”: ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത

single-img
12 November 2017

അഹമ്മദാബാദ്: ഗുജറാത്ത് കലാപം വഷളാക്കിയത് മോദിയെന്ന് മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത. ഗോധ്രയില്‍ തീവണ്ടി കത്തിച്ചത് ഭീകരാക്രമണമാണെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും അന്നത്തെ മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന സുരേഷ് മേത്ത പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വര്‍ഗ്ഗീയ സംഭവം മാത്രമായിരുന്ന തീവണ്ടി കത്തിക്കലിനെ ഭീകരാക്രമണമാക്കി മാറ്റിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്നും ഗോധ്രയില്‍ കൊല്ലപ്പെട്ട 68 പേര്‍ക്ക് മാത്രമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുള്ള മോദിയുടെ തീരുമാനവും തെറ്റിയെന്നും സുരേഷ് മേത്ത വ്യക്തമാക്കി. നരേന്ദ്രമോദി മുഖ്യമന്ത്രിയായ ശേഷം പാര്‍ട്ടിയുടെ സംസ്‌കാരം തന്നെ മാറിയെന്നും വ്യവസായികള്‍ക്ക് വാരിക്കോരി നല്‍കിയ സബ്‌സിഡികള്‍ ഗുജറാത്തിനെ വന്‍ കടക്കെണിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് വികസന മാതൃകയെന്നത് വെറും പ്രചാരണം മാത്രമാണ്. കോണ്‍ഗ്രസിന് അനുകൂലമാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമെന്നും സുരേഷ് മേത്ത കൂട്ടിച്ചേര്‍ത്തു. 1995ല്‍ അധികാരത്തിലെത്തിയ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ബി. ജെ. പി സര്‍ക്കാരിനെതിരെ ശങ്കര്‍ സിംഗ് വഗേല കലാപക്കൊടി ഉയര്‍ത്തിയപ്പോഴാണ് സുരേഷ് മേത്ത ഒരു കൊല്ലം മുഖ്യമന്ത്രിയായിരുന്നത്. തുടര്‍ന്ന് 2002ല്‍ മന്ത്രിസഭയില്‍ നിന്നും 2007ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയായിരുന്നു.