മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍വിളിക്കേസ് അവസാനിക്കുന്നു; പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലെന്ന് യുവതി ഹൈക്കോടതിയില്‍

single-img
10 November 2017

മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് എതിരായ അശ്ലീല ഫോണ്‍വിളിക്കേസ് അവസാനിക്കുന്നു. എകെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തില്‍ ആണെന്നും തികച്ചും വ്യക്തിപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

താനും ശശീന്ദ്രനും തമ്മിലുള്ള കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായി. പരാതി പിന്‍വലിക്കാന്‍ കോടതി അനുവദിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. സ്വകാര്യ അന്യായമായതിനാല്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ, 354 ഡി, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതിന്റെ അന്വേഷണം നടക്കവെയാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്തെത്തിയത്.

മംഗളം ചാനലിന്റെ ആദ്യ സംപ്രേഷണ ദിവസത്തിലെ ലോഞ്ചിങ് വാര്‍ത്തയായാണ് ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. വലിയ വിവാദമായതോടെ ഗതാഗതമന്ത്രി സ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനു രാജിവയ്‌ക്കേണ്ടി വന്നു.

മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ് ആണെന്നു പറഞ്ഞായിരുന്നു വാര്‍ത്ത. എന്‍സിപിയിലെ രണ്ടാമത്തെ എംഎല്‍എ തോമസ് ചാണ്ടി പിന്നീട് ഗതാഗത മന്ത്രിയായി ചുമതലയേറ്റു.

വാര്‍ത്ത ‘ഹണി ട്രാപ്’ (ഫോണ്‍ കെണി) ആണെന്ന തരത്തില്‍ വെളിപ്പെടുത്തല്‍ വന്നതോടെ കുറ്റമേറ്റ് ചാനല്‍ രംഗത്തെത്തി. സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇതു ചെയ്തതെന്നും സ്റ്റിങ് ഓപ്പറേഷനാണ് മന്ത്രിക്കെതിരെ ഉണ്ടായതെന്നും ചാനല്‍ മേധാവി വിശദീകരിച്ചു.

സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പൊലീസ് അന്വേഷണവും പ്രഖ്യാപിച്ചു. പിന്നീട് ചാനല്‍ സിഇഒ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.