സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വെക്കും: പ്രതിപക്ഷത്തിന് സൂര്യാഘാതമേൽക്കുമോ?
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമസഭയില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായ സോളാര്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വെക്കും.
രാവിലെ 9ന് തുടങ്ങുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ആദ്യം വേങ്ങരയില്‍ നിന്ന് വിജയിച്ച മുസ്‍ലിം ലീഗിന്‍റെ കെഎന്‍എ ഖാദറിന്‍റെ സത്യപ്രതിജ്ഞയാണ്. തുടര്‍ന്ന് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും. തുടര്‍ന്ന് ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിലൂടെ സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരെടുത്ത നടപടികളും മുഖ്യമന്ത്രി അറിയിക്കും. ചട്ടം 300 മേല്‍ ചര്‍ച്ച ഇല്ലാത്തതിനാല്‍ സഭാ നടപടികള്‍ അപ്പോള്‍ തന്നെ അവസാനിക്കാനാണ് സാധ്യത.
റിപ്പോര്‍ട്ട് നിമയസഭയില്‍ വെച്ചാലുടന്‍ എംഎല്‍എമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പകര്‍പ്പ് ലഭിക്കും. മലയാളം പരിഭാഷ പൂര്‍ത്തിയാകാത്തതിനാല്‍ ഇംഗ്ലീഷ് പകര്‍പ്പായിരിക്കും ലഭിക്കുക. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തിന് ദൃശ്യമാദ്ധ്യമങ്ങൾക്ക് അനുമതിയുണ്ട്. ഇതാദ്യമായാണ് റിപ്പോർട്ട് സമർപ്പണത്തിന് മാത്രമായി സഭാസമ്മേളനം വിളിച്ചുചേർക്കുന്നത്.
സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതോടെ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും എല്‍ഡിഎഫും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും തെളിവുകളും പ്രതിരോധിക്കാന്‍ പ്രതിപക്ഷം ബുദ്ധിമുട്ടുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍.
ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനുള്ള തീരുമാനത്തിനും അടിസ്ഥാനം നല്‍കുന്നതാകും റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെയും ആരോപണവിധേയരെയും മാത്രമല്ല കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന ദിനമായിക്കും നവംബര്‍ 9, എന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍.
റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അവ്യക്തതയുള്ളതിനാല്‍ ആശങ്കയും പ്രതീക്ഷയും യുഡിഎഫ് ക്യാമ്പിലുണ്ട്. സ്ത്രീപീഡന കേസടക്കം എടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് ഇറക്കാന്‍പോലും കഴിയാത്തത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കേസെടുക്കാന്‍ കഴിയുന്ന കണ്ടെത്തലുകള്‍ ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍.
റിപ്പോര്‍ട്ട് നേരിടാനുള്ള നിയമപരമായ വഴികളെക്കുറിച്ച് ആലോചനയും നടക്കുന്നുണ്ട്. എന്നാലും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രതികൂലമായാല്‍ പ്രതിരോധിക്കല്‍ പ്രയാസമാകുമെന്ന് യുഡിഎഫിന് ബോധ്യമുണ്ട്. റിപ്പോര്‍ട്ട് കണ്ട ശേഷം നിലപാടെടുക്കാന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ആക്രമണം നേരിടേണ്ട സാഹചര്യത്തിലാകും ഉമ്മന്‍ചാണ്ടിയും കൂട്ടരും എത്തിച്ചേരുക.