യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഉറങ്ങി; ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്ത ഭാര്യ രഹസ്യബന്ധം കണ്ടുപിടിച്ചു; വിമാനത്തിനുള്ളില്‍ പൊരിഞ്ഞ അടി; ഒടുവില്‍ ഖത്തര്‍ എയര്‍വേയ്‌സ് ചെന്നൈയില്‍ ഇറക്കി

single-img
6 November 2017

ഞായറാഴ്ച്ച രാവിലെ ദോഹയില്‍ നിന്നും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ബാലിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായത്. ഭര്‍ത്താവിന്റെ രഹസ്യബന്ധം കണ്ടുപിടിച്ച ഭാര്യ അക്രമാസക്തയായതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ബാലിദോഹ വിമാനം ചെന്നൈയ്ക്ക് തിരിച്ചു വിടുകയായിരുന്നുവെന്ന് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അദ്ദേഹത്തിന്റെ വിരലുകള്‍ ഉപയോഗിച്ച് ഫോണിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് അണ്‍ലോക്ക് ചെയ്തു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതായി മനസ്സിലായി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ച ഇവര്‍ പിന്നീട് നിര്‍ത്താതെ ബഹളം വയ്ക്കാന്‍ തുടങ്ങി. ശാന്തരാക്കാന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസുമാരോടും സഹയാത്രികരോടും സ്ത്രീ മോശമായാണ് പെരുമാറിയത്. ഒരു രീതിയിലും ഇവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പൈലറ്റ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു.

പിന്നീട് പ്രശ്‌നക്കാരിയായ ഭാര്യയേയും ഭര്‍ത്താവിനേയും ഇവരുടെ കുഞ്ഞിനേയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ബാലിയിലേക്കുള്ള യാത്ര തുടര്‍ന്നത്. സുരക്ഷ പ്രശ്‌നമല്ലാതിരുന്നതിനാലും യുവതി അനുഭവിച്ച മാനസികമായ ആഘാതം തിരിച്ചറിഞ്ഞും വിമാനത്താവള അധികൃതര്‍ ഇറാനിയന്‍ കുടുംബത്തെ ലോഞ്ചില്‍ തുടരാന്‍ അനുവദിച്ചു.

മദ്യപിച്ചിരുന്ന ഭാര്യ ശാന്തയായപ്പോള്‍ ക്വാലാലംപൂരിലേക്കുള്ള വിമാനത്തില്‍ ദമ്പതികളേയും കുഞ്ഞിനേയും കയറ്റിവിട്ടെന്നും അവിടെ നിന്നും അവര്‍ ഖത്തറിലേക്ക് തന്നെ പോകുമെന്നും അധികൃതര്‍ അറിയിച്ചു.