അമിത് ഷായുടെ മകന് പിന്നാലെ അജിത് ഡോവലിന്റെ മകനും;അജിത് ദോവലിന്റെ മകന്റെ കമ്പനിക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്ന് സാന്പത്തിക സഹായം?
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന് ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് അടക്കമുള്ളവര്‍ ഡയറക്ടര്‍മാരുമായ ഇന്ത്യ ഫൗണ്ടേഷന് എന്ന സംഘടനയ്ക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്ന് സംഭാവന ലഭിക്കുന്നതായി വെളിപ്പെടുത്തല്‍. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ കന്പനിയെ സംബന്ധിച്ച വിവരങ്ങഹ പുറത്തുവിട്ട ദി വയർ വെബ്സൈറ്റാണ് ഈ വെളിപ്പെടുത്തലുമായും രംഗത്തെത്തിയിട്ടുള്ളത്.
ശൗര്യ ദോവലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ചേര്‍ന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ നിര്‍മല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവരുമുണ്ട്. രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷന്.
ഇന്ത്യ ആയുധ ഇടപാടുകൾ നടത്തുന്ന കന്പനികളിൽനിന്നു സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ഭരണച്ചുമതലയിലാണു പ്രതിരോധമന്ത്രി ഭാഗമാകുന്നത് . ഫൗണ്ടേഷൻ നടത്തിയ സെമിനാറുകളിൽ ചിലതു സ്പോണ്സർ ചെയ്തത് വിമാന കന്പനിയായ ബോയിംഗാണ്. ബോയിംഗിൽനിന്ന് 111 വിമാനങ്ങൾ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. . ബോയിങ്ങില്‍ നിന്ന് സംഭാവന വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണെന്നത് ദുരൂഹം. ആയുധ-വ്യോമയാന കമ്പനികള്‍ക്കു പുറമെ വിദേശ ബാങ്കുകളും സംഭാവന നല്‍കിയിട്ടുണ്ട്. എത്ര തുക ഇത്തരത്തില്‍ ലഭിച്ചുവെന്നതു സംബന്ധിച്ചു വ്യക്തതയില്ല.