ഗെയില്‍ വിരുദ്ധ സമരം; സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു

single-img
3 November 2017

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലിന് വ്യവസായ മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം നടക്കുക. സമരക്കാരേയും രാഷ്ട്രീയ സംഘടന പ്രതിനിധികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

സമരം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി.ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

സമരക്കാര്‍ക്കെതിരെ വലിയ ആക്രമണമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മണിക്കൂറുകളോളമാണ് പൊലീസും സമരക്കാരും എരഞ്ഞിമാവില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. സംഘര്‍ഷങ്ങളുടെ പേരില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുയര്‍ന്നിരുന്നു.

മുക്കത്തെ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരെ വിശ്വാസത്തിലെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും പറഞ്ഞിരുന്നു. എന്നാല്‍ മുക്കത്തെ സമരം തെറ്റിദ്ധാരണ മൂലമാണെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നത് തല്‍പര കക്ഷികളാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, സംഘര്‍ഷം തുടരുന്ന മുക്കത്ത് യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.