‘കുറ്റവാളിയെ വിവാഹം കഴിച്ചാലും തടയാനാവില്ല’: നവംബര്‍ 27നു ഹാദിയ നേരിട്ടു ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവ്

single-img
30 October 2017

വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശിനി ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. നവംബര്‍ 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അച്ഛന്‍ അശോകനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. അടച്ചിട്ട മുറിയില്‍ വേണം ഹാദിയയ്ക്കു പറയാനുള്ളത് കേള്‍ക്കണമെന്നായിരുന്നു അച്ഛന്‍ അശോകന്റെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി.

നിര്‍ബന്ധിത വീട്ടുതടങ്കലില്‍ ആണോ എന്നറിയുന്നതിന് വേണ്ടിയാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായോ എന്നതും ഹാദിയയില്‍ നിന്ന് കോടതി ചോദിച്ചറിയും. ഹാദിയയെ ഹാജരാക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി.

ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷമേ എന്‍ഐഎയുടേയും പിതാവ് അശോകന്റെയും വാദം കേള്‍ക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ വിഷയത്തില്‍ മനശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലാണ് നടന്നിരിക്കുന്നതെന്ന് എന്‍ഐഎ കോടതിയില്‍ അഭിപ്രായപ്പെട്ടു.

മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെ ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.

ഹാദിയ വീട്ടു തടവിലാണെന്നും പിതാവ് ക്രൂരമായി ഉപദ്രവിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിതാവ് മര്‍ദ്ദിക്കുന്നുവെന്നും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.