മകളുടെ മരണത്തിലൂടെ വീണുകിട്ടിയ ‘സൗഭാഗ്യം’ ആസ്വദിച്ച് കൊല്ലപ്പെട്ട ജിഷയുടെ അമ്മ; ഇപ്പോള്‍ രാജകീയ ജീവിതം

single-img
30 October 2017

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായമാണ് ലഭിച്ചത്. എന്നാല്‍ പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂ… ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ തന്നെയാണ് അമ്മ രാജേശ്വരിയെ കുറിച്ച് പറയുന്നത്. കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര.

ഒപ്പമുള്ള വനിത കോസ്റ്റബിള്‍മാരുടെ യാത്ര സൗകര്യം കൂടി കണക്കിലെടുത്താണ് കാര്‍ യാത്രയെന്നാണ് അമ്മ പറയുന്നതെന്നും ദീപ വ്യക്തമാക്കി. എന്നാല്‍ താന്‍ നാരങ്ങാവെള്ളം കഴിച്ചാല്‍ ഒപ്പമുള്ളവര്‍ക്ക് ജ്യൂസ് വാങ്ങി നല്‍കുന്ന സ്വഭാവമാണ് അടുത്ത കാലത്തായി രാജേശ്വരിയില്‍ കാണുന്നതെന്നും പണമില്ലാതെ ജീവിച്ച അവസ്ഥിയില്‍ ആരും തങ്ങളെ മനുഷ്യരായിപ്പോലും കരുതിയില്ലെന്നും പണം കയ്യിലുള്ളപ്പോള്‍ ഇങ്ങിനെയൊക്കെ നടന്നാല്‍ നാട്ടുകാര്‍ ബഹുമാനിക്കുമെന്നുള്ള ധാരണയാണ് അമ്മയ്‌ക്കെന്നും ദീപ പറയുന്നു.

പക്ഷേ ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ ജീവിതം ഇപ്പോഴും നരകതുല്യമാണ്. വാഹനമിടിച്ചതിനെത്തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും ആവാതെ കിടന്ന കിടപ്പില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നിലയിലാണ് ഇദ്ദേഹം. ഈ സമയം സമ്പന്നതയുടെ മടിത്തട്ടിലേക്ക് വഴിമാറിയ ഭാര്യ രാജേശ്വരി മകളുടെ മരണത്തിലൂടെ വീണുകിട്ടിയ ‘സൗഭാഗ്യം’ ആവോളം ആസ്വദിക്കുകയാണ്.

ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ടായിരുന്നു.

ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നും രാജേശ്വരിയ്ക്ക് പരാതിയുണ്ട്. തുണി ഉണക്കാന്‍ സൗകര്യമില്ലെന്നും ഒരു മുറി പോലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം കൂട്ടണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള രണ്ടു മുറിയും അടുക്കളയും ഹാളുമുള്ള വീട്ടില്‍ ജീവിതം ദുസ്സഹമാണെന്നും മുകളിലേയ്ക്ക് ഒരു നില കൂടി പണിയണമെന്നാണ് രാജേശ്വരി ആവശ്യപ്പെട്ടത്. ഇതിനായി കളക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ ബാക്കിയുള്ള പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം നിരസിച്ച കളക്ടര്‍ കയ്യില്‍ പണം എത്തുന്നത് അനുസരിച്ച് വീട് വിപുലപ്പെടുത്തിയാല്‍ മതിയെന്ന് വ്യക്തമാക്കുകയായിരുന്നു.

അടിയന്തിര ധനസഹായമായി കിട്ടിയ ഒരു ലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍ക്കിണല്‍ താഴ്ത്താന്‍ തികഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ചെലവില്‍ വീട്ടില്‍ എത്തിച്ചിട്ടുള്ള പൈപ്പുവെള്ളത്തില്‍ തുരുമ്പും ചെളിയുമാണെന്നും ഇതേതുടര്‍ന്നാണ് കുഴല്‍ക്കിണല്‍ കുഴിക്കേണ്ടി വന്നതെന്നുമാണ് രാജേശ്വരി പറയുന്നത്.

ആറുസെന്റില്‍ 620 സ്വകയര്‍ ഫീറ്റ് വരുന്ന കോണ്‍ക്രീറ്റ് കെട്ടിടമാണ് സര്‍ക്കാര്‍ രാജേശ്വരിക്ക് നിര്‍മ്മിച്ച് നല്‍കിയത്. 42 ദിവസം കൊണ്ട് 11 ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിര്‍മ്മിതി കേന്ദ്രം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്നുവശം ചുറ്റുമതിലും തീര്‍ത്തിട്ടുണ്ട്.

രാജേശ്വരിയുടെ സൗകര്യാര്‍ത്ഥം അലക്കുകല്ലും അരകല്ലുമുള്‍പ്പെടെയുള്ള നിലവിലെ ജീവിതസാഹചര്യത്തിന് അനുയോജ്യമായ ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീട് നിര്‍മ്മാണം പൂര്‍ത്തിയായ അവസരത്തില്‍ നിര്‍മ്മിതി കേന്ദ്രം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് ഒരുസെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും ഈ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഇവിടം കേന്ദ്രമാക്കി ചുറ്റിത്തിരിയുകയാണെന്നും ഇത് ശല്യമായി മാറിയെന്നും അതിനാല്‍ ഈ സ്ഥലം നിലവിലെ സ്ഥലത്തോട് ചേര്‍ത്ത് മതില്‍ കെട്ടിസംരക്ഷിക്കണമെന്നുള്ള ആവശ്യവും രാജേശ്വരി കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം പാര്‍ട്ടിക്കാര്‍ പിരിച്ചുനല്‍കി ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സര്‍ക്കാര്‍ പ്രഖ്യപിച്ച പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിക്കപ്പെട്ട 5000 രൂപയുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവിടുകയാണെന്നുമാണ് അടുത്തകാലത്ത് ഇവര്‍ പുറത്ത് വിട്ട വിവരം.

ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ പലവകയില്‍ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്.

നടന്‍ ജയറാം നല്‍കിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ രണ്ടരലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപയുമാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട വലിയതുകള്‍. സംസ്ഥാന പട്ടികജാതി പട്ടിക വര്‍ണ്മക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും സംഭാവനയായി നല്‍കിയ തുകയും അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നായിരുന്നു കുറുപ്പംപടിയിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടേത്. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ഈ കേസില്‍ വിധി ഉണ്ടായേക്കുമെന്നാണ് സൂചന.