‘ഇത് സോഷ്യല്‍ മീഡിയയുടെ കാലം; വിവരമില്ലാത്ത അണികളെ പറ്റിക്കുന്ന തെരുവോര പ്രസംഗം ഇവിടെ നടക്കില്ല’; അനില്‍ അക്കര എം.എല്‍.എയെ പൊളിച്ചടുക്കി

single-img
28 October 2017


തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയെ അറിയാത്ത അനില്‍ അക്കര എം.എല്‍.എയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. മിസ്റ്റര്‍ അനില്‍ അക്കര, ഇത് സോഷ്യല്‍ മീഡിയയുടെ കാലം. വിവരമില്ലാത്ത അണികളെ പറ്റിക്കുന്ന തെരുവോര പ്രസംഗം ഇവിടെ നടക്കില്ലെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയ്‌ക്കെതിരെ പ്രചരണം നടക്കുന്നത്.

ജോസഫ് മുണ്ടശ്ശേരിയാര് ശേഷന്‍ ആരെന്നു അറിയാത്ത എം.എല്‍.എ അങ്ങ് ഭാവിയുടെ വാഗ്ദാനമാമെന്നാണ് മറ്റൊരു പരിഹാസം. മന്ത്രി സി. രവീന്ദ്രനാഥിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ എന്‍.കെ ശേഷന് പകരം ജോസഫ് മുണ്ടശേരിയുടെ പടമാണ് അനില്‍ അക്കര നല്‍കിയത്.

ഇദ്ദേഹം ബഹുമാന്യനായ അച്യുതമേനോന്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി എന്‍. കെ ശേഷനാണെന്നും ഇദ്ദേഹം 1978ല്‍ സെന്റ് തോമസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലെ വരണാധികാരിയായിരുന്നെന്നും പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ അദ്ദേഹത്തിന്റെ കയ്യില്‍ നാമനിര്‍ദേശിക പത്രിക നല്‍കാന്‍ പോയതും, പിന്നീട് പിന്‍വലിക്കാന്‍ പോയതും എറണാകുളത്തെ ആര്‍ എസ് എസ് ജില്ലാ പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍കര്‍ത്തയുടെ അനന്തിരവനായ സെന്റ് തോമസിലെ എം.എസ്.സി കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി രവീന്ദ്രനാഥിന് ഓര്‍മ്മയില്ലെന്നമൊക്കെ പോസ്റ്റില്‍ അനില്‍ അക്കര പറയുന്നു.

കൂടെ പഠിച്ചവര്‍ക്കും, കൂടെ ചേരാനെല്ലൂര്‍ ശാഖയില്‍ പങ്കെടുത്തവര്‍ക്കും ഇതെല്ലാം ഓര്‍മ്മയുണ്ടെന്നും കാരണം അവര്‍ മന്ത്രിമാരല്ലല്ലോ എന്നും പറഞ്ഞാണ് അക്കരയുടെ പോസ്റ്റവസാനിക്കുന്നത്. എന്നാല്‍ പോസ്റ്റിന് ഇട്ടിരിക്കുന്ന ഫോട്ടോയിലെ അബദ്ധം ചൂണ്ടിക്കാട്ടി ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ചിത്രം മാറ്റി അനില്‍ അക്കര തടിയൂരുകയായിരുന്നു.

എന്നാല്‍ അപ്പോഴേക്കും പഴയപോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പരിഹാസമാണ് അനില്‍ അക്കരയ്‌ക്കെതിരെ ഉയര്‍ന്നു വന്നത്. ‘കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയെ തിരിച്ചറിയാന്‍ കഴിയാത്ത താന്‍ എവിടത്തെ എം എല്‍ എ ആടോയെന്നും
തന്നെ തെരെഞ്ഞെടുത്ത ജനങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഇങ്ങിനെയും വിഡ്ഢികള്‍ തൃശൂര്‍ ജില്ലയിലുണ്ടല്ലോ എന്നു തുടങ്ങി നിരവധി പേരാണ് പോസ്റ്റിനു കമന്റിട്ടിരിക്കുന്നത്.

തൊലിക്കട്ടി അപാരം തന്നെ എന്നാണ് മറ്റൊരു കമന്റ്. ജോസഫ് മുണ്ടശ്ശേരിയുടെ ഫോട്ടോ കണ്ടാല്‍പോലും തിരിച്ചറിയാത്തത്ര ചരിതബോധമേ ഉള്ളൂ അല്ലേ, സമ്മതിച്ചിരിക്കുന്നു അക്കരക്കാരായെന്നാണ് മറ്റു ചിലരുടെ പരിഹാസം. രവീന്ദ്രന്‍ മാഷെ സംഘിയാക്കുന്ന തിരക്കിനിടയില്‍ മുണ്ടശ്ശേരിയെ എന്‍.കെ.ശേഷനാക്കിയത് അനില്‍ അക്കരയുടെ ഒരു കൈയ്യബദ്ധം ക്ഷമിച്ചേക്ക് അയാള്‍ ഒരു കോണ്‍ഗ്രസ്സല്ലേ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. തൃശൂരില്‍ ജനിച്ചിട്ടും മുണ്ടശ്ശേരിയെ പോലും തിരിച്ചറിയാന്‍ വകതിരിവില്ലാതിരിക്കുന്നത്, ജനപ്രതിനിധിയാകാനുള്ള നിങ്ങളുടെ അധികയോഗ്യതയാണെന്നായിരുന്നു മറ്റൊരു കമന്റ്.