‘വീണ്ടും കടക്ക് പുറത്ത്’; മുഖ്യമന്ത്രി പങ്കെടുക്കുന്ന കളക്ടര്‍മാരുടെ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

single-img
26 October 2017

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെയും വകുപ്പുതലവന്‍മാരുടേയും വാര്‍ഷിക യോഗത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

സാധാരണ യോഗത്തിന്റെ തുടക്കത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ പോകാറാണ് പതിവ്. ഇന്നലെയും യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ എത്തുകയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.

ഇന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ തോമസ് ചാണ്ടി വിഷയത്തിലും കോടിയേരിയുടെ കാര്‍ വിവാദത്തിലും മുഖ്യമന്ത്രിയോട് പ്രതികരണമാരാനായി നില്‍ക്കുകയായിരുന്നു.

എന്നാല്‍ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സ്റ്റാഫുകള്‍ യോഗസ്ഥലത്ത് എത്തുകയും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ നിന്നും പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി നില്‍ക്കാതെ മാധ്യമപ്രവര്‍ത്തകര്‍ അവിടെ നിന്നും ഇറങ്ങി.

അതേസമയം നേരത്തെ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും വി.എസ് അച്യുതാനന്ദനുമെല്ലാം അധികാരത്തിലിരിക്കെ അവര്‍ പങ്കെടുത്ത കളക്ടര്‍മാരുടെ യോഗത്തില്‍ അവരുടെ ആമുഖ പ്രസംഗം മാധ്യമങ്ങളിലൂടെ കാണിക്കാറുണ്ടായിരുന്നെന്നും അതിന് വിലക്ക് ഇല്ലായിരുന്നെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് വിവാദമായിരുന്നു. അന്ന് യോഗം നടക്കുന്ന ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു.