നിർബന്ധിച്ചു പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി: അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചെന്ന് വെസ്‍ലി മാത്യൂസിന്റെ മൊഴി
അമേരിക്കയിലെ ടെക്സസിൽ മൂന്നു വയസുകാരി ഷെറിൻ മരിച്ച സംഭവത്തിൽ പിതാവിന്റെ കുറ്റസമ്മതമൊഴി. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണു വളർത്തച്ഛൻ വെസ്ലി മാത്യൂസ് പോലീസിനു നൽകിയിട്ടുള്ള മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ കുട്ടിക്കു ശ്വാസതടസവും ചുമയുമുണ്ടായി. ഇതേതുടർന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി ഷെറിനെ ഉപേക്ഷിക്കുകയായിരുന്നെന്നു വെസ്ലി മൊഴി നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
പുതിയ മൊഴിയെത്തുടർന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്.
കുഞ്ഞിനെ കാണാതാകുമ്പോൾ ഉറക്കത്തിലായിരുന്ന അമ്മ സിനിക്കെതിരേ കേസെടുത്തിട്ടില്ല. നാലു വയസുള്ള മറ്റൊരു മകൾ ഇവർക്കുണ്ട്. വെസ്ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തു.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.