ഐപിഎല്‍ കേസിൽ ബിസിസിഐക്ക് തിരിച്ചടി: കൊച്ചി ടസ്‌കേഴ്‌സിന് നഷ്‌ടപരിഹാരമായി 850 കോടി രൂപ നൽകാൻ വിധി
ഐപിഎല്‍ കേസിൽ ബിസിസിഐക്ക് തിരിച്ചടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് നഷ്‌ടപരിഹാരമായി 850 കോടി രൂപ നൽകാൻ വിധി.
ആർബിട്രേഷൻ കോടതിയുടേതാണ് വിധി. കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് കൊച്ചി ടസ്‌കേഴ്‌സിനെ 2011ൽ ബി.സി.സി.ഐ പുറത്താക്കിയിരുന്നു. ഇതിനെതിരെ ഉടമകൾ സമർപ്പിട്ട പരാതിയിലാണ് നടപടി. ബിസിസിഐയോട് 850 കോടി രൂപയാണ് ടസ്കേഴ്സ് ആവശ്യപ്പെട്ടത്.
നഷ്‌ടപരിഹാരമായി 550 കോടിയും ഇതിന് വീഴ്‌ച വരുത്തിയ ഓരോ വർഷവും 18 ശതമാനം പലിശയും നൽകാനാണ് ഉത്തരവ്. രണ്ട് വർഷമായി ടീം ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകാനോ ടൂർണമെന്റിലേക്ക് തിരിച്ചെടുക്കാനോ ബി.സി.സി.ഐ തയ്യാറായിട്ടില്ലെന്ന് ആർ.സി.ലഹോതി അദ്ധ്യക്ഷനായ കോടതി ചൂണ്ടിക്കാട്ടി.
സമതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിർപ്പിനെ മറികടന്ന് 2011ലെ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറാണ് കൊച്ചി ടസ്‌ക്കേഴ്സിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഒരാളുടെ എടുത്തുചാട്ടമാണ് ബി.സി.സി.ഐയെ ഇത്രയും വലിയ കുരുക്കിൽ കൊണ്ടെത്തിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബി.സി.സി.ഐ പ്രതിനിധി പ്രതികരിച്ചു.