ജിമിക്കി കമ്മലിനെ ട്രോളിയ ചിന്ത ജെറോമിന് പൊങ്കാലയിട്ട് ട്രോളന്‍മാര്‍

single-img
24 October 2017

കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ ഗാനം വന്‍ ഹിറ്റായിരുന്നു. ഗാനത്തിനൊത്ത് ചുവട്‌വെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുവരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

അതിനിടയില്‍ ഗാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകളാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പരുമലയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ജിമിക്കി കമ്മലെന്ന ഗാനത്തെ വിമര്‍ശിച്ച് ചിന്ത ജെറോം പ്രസംഗിച്ചത്.

മലയാളത്തില്‍ ഇന്ന് ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ജിമിക്കിയും കമ്മലും. ഒരു കാര്യം നമ്മള്‍ മനസിലാക്കുക. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടെയും ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോകുന്ന അച്ഛന്‍മാരും ഈ കേരളത്തിലില്ല.

ഇനി അഥവാ, അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ചു കൊണ്ടുപോയാല്‍ ആ ദേഷ്യത്തിന് ബ്രാണ്ടിയെടുത്ത് കുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ട് ജിമിക്കിയും കമ്മലും ഹിറ്റായി മാറുന്നു എന്നത് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ചിന്തയുടെ വിമര്‍ശനം.

നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിന്തക്കെതിരെ ഉയര്‍ന്നു വരുന്നത്. ഗാനത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ചിന്തയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

‘ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ ”പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?”, ”അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?” ”കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ എന്നായിരുന്നു മുരളി ഗോപിയുടെ പരിഹാസം.

യുട്യൂബില്‍ നിരവധി റെക്കോര്‍ഡുകള്‍ തീര്‍ത്ത പാട്ടായിരുന്നു ഇത്. ശ്രദ്ധേയമായ പാട്ടുകളെ ഇത്തരത്തില്‍ യുക്തിയില്ലാതെ വിമര്‍ശിച്ചാല്‍ സ്റ്റാറാകാമെന്ന വിചാരമാണോ സഖാവിനുള്ളതെന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം.

അന്തം ചിന്തയുടെ താത്വികമായ അവലോകനം എന്നും ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗര്‍ ഇല്ലാത്തതു പോലെയും ഫുള്‍ സ്‌റ്റോപ്പില്‍ ഫുള്ളു കിട്ടാത്തതു പോലെയും ചിന്താ ജെറോമില്‍ ചിന്താശേഷി വേണമെന്ന് എന്തിന് വാശിപിടിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്ന കമന്റുകള്‍