പിടിക്കപ്പെടാതിരിക്കാന്‍ ഇടയ്ക്കിടെ പ്ലാസ്റ്റിക് സര്‍ജറി നടത്തും; വര്‍ഷങ്ങളായി പോലീസിനെ വെള്ളംകുടിപ്പിച്ച കള്ളന്‍ അറസ്റ്റില്‍; ഇതുവരെ മോഷ്ടിച്ചത് 500ല്‍ അധികം വാഹനങ്ങള്‍

single-img
23 October 2017

പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍. പ്രമുഖ വാഹനമോഷ്ടാവ് കുനാല്‍ എന്ന തനൂജ് ആണ് പിടിയിലായത്. കുനാല്‍ ഇതുവരെ നടത്തിയിട്ടുള്ളത് 500ല്‍ അധികം വാഹന മോഷണങ്ങളാണെന്ന് പോലീസ് പറയുന്നു.

ഡല്‍ഹിയില്‍നിന്നും സമീപ സംസ്ഥാനങ്ങളില്‍നിന്നുമാണ് കൂടുതല്‍ മോഷണങ്ങളും നടത്തിയിട്ടുള്ളത്. ഏറെക്കാലമായി ഡല്‍ഹി പോലീസിനെ വെള്ളംകുടിപ്പിച്ചുകൊണ്ടിരുന്ന കുനാലിനെ ഒക്ടോബര്‍ 13ന് ആണ് അറസ്റ്റ് ചെയ്തത്. കല്‍ക്കജിയില്‍ കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

മോഷ്ടിച്ച കാറുമായി വരുന്നതിനിടയില്‍ പോലീസ് സംഘം വളയുകയും ബാരിക്കേഡുകള്‍ നിരത്തി റോഡില്‍ തടസ്സമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങി ഓടിയ കുനാലിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

ചെറുകിട മോഷണങ്ങളിലൂടെ ആരംഭിച്ച കുനാല്‍ വളരെ പെട്ടെന്നുതന്നെ സൂപ്പര്‍ ചോര്‍ എന്നറിയപ്പെടുന്ന പെരുങ്കള്ളനായി മാറി. 1997 മുതല്‍ വീടുകളില്‍ കടന്നുള്ള മോഷണം ആരംഭിച്ചു. പിന്നീടാണ് വാഹന മോഷണത്തിലേയ്ക്ക് തിരിയുന്നത്. വിലകൂടിയ വാഹനങ്ങളാണ് കൂടുതലായി മോഷ്ടിക്കാറുള്ളത്.

ആര്‍ഭാടജീവിതമാണ് ഇയാള്‍ നയിച്ചുവന്നിരുന്നതെന്ന് പോലീസ് പറയുന്നു. മയക്കുമരുന്നിന് അടിമയുമായിരുന്നു ഇയാള്‍. പോലീസ് നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് കുനാല്‍ ഇത്രയും കാലം പോലീസിനെ വെട്ടിച്ചു നടന്നതെങ്ങനെയെന്ന് വ്യക്തമായത്.

പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ 2012ല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായി. തനൂജ് എന്ന പേരിനു പകരം കുനാല്‍ എന്ന പേരും സ്വീകരിച്ചു. അങ്ങനെ പുതിയ മുഖവും പേരുമായാണ് പിന്നീട് മോഷണങ്ങള്‍ നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ കുനാല്‍ പോലീസ് പിടിയിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു.

എന്നാല്‍ തങ്ങളെ വട്ടംകറക്കിയ തനൂജ് എന്ന മോഷ്ടാവാണ് ഇയാളെന്ന് അന്ന് പോലീസിന് അറിയുമായിരുന്നില്ല. ഇത്തവണ പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. വീണ്ടും പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തി മുഖംമാറ്റാന്‍ തയ്യാറെടുക്കുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

കുനാലിന്റെ സഹായികളായ ഇര്‍ഷാദ്, മുഹമ്മദ് ഷദാബ് എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ മോഷ്ടിച്ച 12 കാറുകളും പോലീസ് പിടിച്ചെടുത്തു.മോഷ്ടാക്കളുടെ ഒരു സംഘം തന്നെ ഇയാള്‍ക്കു കീഴില്‍ ഉണ്ടായിരുന്നു.

വിവിധ പോലീസ് സ്റ്റേഷനുകളിലായി 62 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഡല്‍ഹിയില്‍നിന്നു മാത്രം കഴിഞ്ഞ ഫെബ്രുവരി വരെ നൂറിലധികം കാറുകള്‍ മോഷ്ടിച്ചതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.