പിണറായി വിജയന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി കെ.സുരേന്ദ്രന്‍: ‘സ്ഥലവും സമയവും പറഞ്ഞോളൂ’

single-img
21 October 2017

തിരുവനന്തപുരം: വികസനത്തിന്റെ കാര്യത്തില്‍ സംവാദത്തിന് വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംവാദത്തിനുള്ള സമയവും സ്ഥലവും മുഖ്യമന്ത്രി തന്നെ നിശ്ചയിച്ച് തങ്ങളെ അറിയിച്ചാല്‍ മതിയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സംവാദത്തിന് മൂന്നാം കക്ഷിയെ മദ്ധ്യസ്ഥനാക്കാന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോടു ഏറ്റുമുട്ടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു.

അതിനു മറുപടിയായി, വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ തയറാണെന്ന് പിണറായിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം, വെല്ലുവിളിയില്‍നിന്ന് അമിത് ഷാ ഓളിച്ചോടിയെന്ന് പിണറായി പരിഹസിച്ചു. ഇതിനു മറുപടിയായിട്ടാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ് പൂര്‍ണ രൂപം:

വികസനത്തിന്റെ കേരളാ മോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിനു ബിജെപി ഒരുക്കമാണ്.

പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉള്‍പ്പെടെ ഏതു രംഗത്തും. സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചര്‍ച്ച നടത്താം. കൃഷി, വ്യവസായം, ഐടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചര്‍ച്ചാ വിഷയമാക്കാം.

പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം, ഇതുപോലെ മഴലഭിക്കുന്ന ഒരു നാട്, നാല്‍പ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളികേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം.

പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെന്‍ഷനും കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സമ്പദ്ഘടന ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യാം.

സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍പ്പെടുത്തി മേനി പറയുന്നവര്‍ വര്‍ത്തമാനകേരളം എവിടെ നില്‍ക്കുന്നു എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള്‍ റെഡി. താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാം.