അന്വേഷണ സംഘത്തിന് ദിലീപിനെ പൂട്ടാനുള്ളതെല്ലാം കിട്ടി: കേസില്‍ ഒന്നാം പ്രതിയാക്കി; കുറ്റപത്രം ഉടന്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സുരേശനും പങ്കെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് യോഗം മറ്റൊരിടത്തേക്ക് മാറ്റിയത്.
കേസിൽ നടൻ ദിലീപിനെതിരേ ഉടൻ കുറ്റപത്രം നൽകുമെന്ന് എസ്പി എ.വി.ജോർജ് പറഞ്ഞു. കൃത്യം നടത്തിയതു ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷൻ ഏറ്റെടുത്തയാളാണു സുനിൽ കുമാർ. കുറ്റകൃത്യത്തിൽ നേരിട്ട് ഏർപ്പെട്ടവർക്കു നടിയോട് മുൻ വൈരാഗ്യമുണ്ടെന്നു കണ്ടെത്താനായിട്ടില്ല. എട്ടു വകുപ്പുകൾ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണു താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങൾ.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഗൂഢാലോചന കേസിൽ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നൽകുക. നടിയുടെ അശ്ളീലദൃശ്യങ്ങൾ പകർത്താൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന സുനിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്.
അറസ്‌റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ആലുവ സബ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നൽകുക. ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറൻസിക് പരിശോധനാ ഫലവും ഫോൺ കോൾ രേഖ, ടവർ ലൊക്കേഷൻ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.
ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോണും മെമ്മറികാർഡും ഇനിയും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താൻ തുടരന്വേഷണത്തിന് പൊലീസ് കോടതിയിൽ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സർക്കാരിനോട് ഉന്നയിക്കുന്നുണ്ട്.