കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കണ്ണന്താനം: ‘മലയാളിക്ക് കൂടുതൽ ചിരിച്ചു കൂടേ?’
തിരുവനന്തപുരം: കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എവിടെ ചെന്നാലും ഇക്കാര്യം പറയുന്നത് പാവപ്പെട്ടവർക്ക് ഏറ്റവും ആവശ്യം കക്കൂസും വീടും ആയത് കൊണ്ടെന്നും കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു.
കണ്ണന്താനത്തെ കളിയാക്കി ചിരിച്ചോളൂ. ട്രോളുകളിലൂടെ ആഘോഷിച്ചോളൂ. ഒരു പരാതിയുമില്ല. കണ്ണന്താനം പ്രസംഗിക്കുന്നതു മുഴുവൻ കക്കൂസുകളെപ്പറ്റിയാണെന്നാണ് പുതിയ കണ്ടെത്തൽ. അതിൽ സന്തോഷമേയുള്ളൂ. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്.
മലയാളിക്ക് എന്തുകൊണ്ട് കൂടുതൽ ചിരിച്ചു കൂടായെന്നും കണ്ണന്താനം ചോദിച്ചു. ചിരിച്ചാൽ എന്തോ പ്രശ്നമുണ്ടാകുമെന്നാണ് വിചാരം. ഇങ്ങനെ വീർപ്പുമുട്ടിക്കഴിയുന്നതെന്തിന്. സർക്കാർ ഓഫീസുകളിലും ബാങ്ക് സ്ഥാപനങ്ങളിലുമെല്ലാം ഇത്തരം ചിരിക്കാത്ത മനുഷ്യരെ കാണാം.
ജനങ്ങൾക്ക് സേവനം ചെയ്യാൻ ചുമതലപ്പെട്ടവർ അവരോട് ചിരിക്കാൻ തയ്യാറാകണം. അവർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥ സമൂഹത്തിന് ഉണ്ടായാൽ മാത്രമേ രാജ്യത്ത് മാറ്റങ്ങൾ വരുത്താനാകൂവെന്നും കണ്ണന്താനം പറഞ്ഞു.