യുഡിഎഫ് ഹർത്താലിൽ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; ചില സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ ബസ്സുകൾ തടഞ്ഞു
സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിലെ ബസിനാണ് സർവീസ് ആരംഭിക്കുന്നതിനിടെ ഹര്ത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്.
നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകൾ തടഞ്ഞു.പാലാരിവട്ടത്തും കെഎസ്ആര്ടിസി ബസിന് നേര്ക്ക് കല്ലേറുണ്ടായി. അതേസമയം കെ.എസ്.ആര്.ടിസിയുടെ ദീര്ഘദൂര ബസുകള് പലതും രാവിലെ സര്വീസ് ആരംഭിച്ചിരുന്നു.
ഹര്ത്താലിനെ തുടര്ന്ന് ശക്തമായ സുരക്ഷ ഏര്പ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. അക്രമ സംഭവങ്ങളെ നേരിടുന്നതിന് ജാഗ്രത പാലിക്കാന് പോലീസിന് നിര്ദ്ദേശം നല്കിയതായും അദ്ദേഹം പറഞ്ഞു.
പലയിടത്തും സ്വകാര്യവാഹനങ്ങള്ക്കും ബസുകള്ക്കും നിരത്തിലിറങ്ങുന്നതിന് പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പോലീസ് സംരക്ഷണം നല്കിയാല് കടകള് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു.
ഹര്ത്താലിനെ തുടര്ന്ന് കേരള സര്വകലാശാല, മഹാത്മാഗാന്ധി സര്വകലാശാല, കണ്ണൂര് സര്വകലാശാല എന്നിവ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര് അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്വകലാശാല 16ന് നടത്താനിരുന്ന ആറാം സെമസ്റ്റര് ബി. ടെക്/ബി.ആര്ക് (2004 സ്കീം) സപ്ളിമെന്ററി പരീക്ഷകള് ഒക്ടോബര് 30ലേക്കും ഏഴാം സെമസ്റ്റര് ബി. ടെക്/പാര്ട്ട് ടൈം ബി. ടെക് (2000 സ്കീം) സപ്ളിമെന്ററി പരീക്ഷ ഒക്ടോബര് 23ലേക്കും മാറ്റി.