‘ടിപി വധക്കേസ് കൃത്യമായി അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ്’: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം

single-img
12 October 2017

കോഴിക്കോട്: കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നിര്‍ത്തണമെന്ന് വി.ടി. ബല്‍റാം എംഎല്‍എ. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് കൃത്യമായി അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയെന്നും, അതിനുകിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ് അന്വേഷണമെന്നും ബല്‍റാം എംഎല്‍എ കുറ്റപ്പെടുത്തി.

ഇനിയെങ്കിലും കോണ്‍ഗ്രസ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും, തോമസ് ചാണ്ടിയടക്കമുള്ള കാട്ടുകള്ളന്‍മാരായ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ഫേസ്ബുക്കിലൂടെ വി.ടി ബല്‍റാം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സി.പി.എമ്മിന്റെ അപ്രഖ്യാപിത നയം.

ആ ഗ്യാപ്പില്‍ ബി.ജെ.പിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.

ഇത് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം സോളാര്‍ കേസിലെ ഇപ്പോഴത്തെ നടപടികള്‍ സി.പി.എമ്മിന്റേയും പിണറായി വിജയന്റേയും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം ആരോപിച്ചു.