എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് തരംതാണ നാലാംകിട രാഷ്ട്രീയമെന്ന് എ.കെ ആന്റണി

single-img
11 October 2017


ന്യൂഡല്‍ഹി: വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണെന്ന് എ.ഐ.സി.സി മുതിര്‍ന്ന അംഗം എ.കെ ആന്റണി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തരംതാണ നാലാംകിട നടപടിയാണിതെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ അഴിമതിക്കേസിന്റെ അന്വേഷണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യാമോഹമാണെന്നും എ.കെ ആന്റണി വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കാനുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിക്കണം. റിപ്പോര്‍ട്ട് കണ്ടതിനു ശേഷം മാത്രം അതെ പറ്റിയുള്ള പ്രതികരണം നല്‍കാം. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഇന്നത്തെ നടപടി മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപിയെ വളര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കണം അത് മാത്രമാണ് സിപിഎമ്മിന്റെ രാഷ്ട്രീയം. ബിജെപിയും സിപിഎമ്മും കേരളം രാഷ്ട്രീയമായി പങ്കിട്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ്. എല്ലാ സുരക്ഷയുമൊരുക്കി ജനരക്ഷാ യാത്രയെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്നും ബിജെപി വിരോധം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നടപടിയിലൂടെ അത് കാണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.