ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നാവികനെ സേന പുറത്താക്കി
ന്യൂഡല്‍ഹി: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ട്രാന്‍സ്ജന്‍ഡര്‍ നാവികനെ സേന പുറത്താക്കി. ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനായ മനീഷ് ഗിരി എന്നയാളെയാണു വിശാഖപട്ടണത്തെ ഓഫിസില്‍ നിന്ന് പുറത്താക്കിയത്. മുംബൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി ഇയാള്‍ അവധിയെടുത്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് മനീഷ് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. സേനയില്‍ പ്രവേശിക്കുമ്പോഴത്തെ ലിംഗസ്വത്വത്തില്‍ നിന്ന് ആരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു ശസ്ത്രക്രിയ നടത്തി മാറുന്നത് ചട്ടലംഘനമാണ്. നിലവിലെ നിയമങ്ങളനുസരിച്ച് ലിംഗമാറ്റം വരുത്തിയവര്‍ക്കു ജോലിയില്‍ തുടരാനാകില്ലെന്നും നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു.
ഏഴു വര്‍ഷം മുന്‍പാണു മനീഷ് ഗിരി ജോലിയില്‍ പ്രവേശിച്ചത്. നാലു വര്‍ഷത്തോളം ഐഎന്‍എസ് എക്‌സിലയില്‍ സേവനം അനുഷ്ടിച്ചു. തന്റെയുള്ളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ അദ്ദേഹം ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
2016 ഒക്ടോബര്‍ മുതല്‍ ഇതിനായി പലതവണ അവധിയെടുത്തു. തുടര്‍ന്നു സാബി എന്ന പേര് അനൗദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ രേഖകളില്‍ പഴയ പേര് തന്നെയായിരുന്നു. അങ്ങനെയാണ് ഓഫീസില്‍ ഇടപെട്ടതും. മുന്‍പത്തെപോലെ തന്നെ സഹപ്രവര്‍ത്തകരോടും പെരുമാറി.
എന്നാല്‍ മൂത്രത്തില്‍ പഴുപ്പ് വന്നതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഇവര്‍ക്കു തന്റെ ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്നു. ലിംഗമാറ്റം പുറത്തറിഞ്ഞതോടെ തന്റെ മേധാവി മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ആറുമാസത്തോളം നിര്‍ബന്ധിച്ച് ചികിത്സിപ്പിച്ചെന്നാണ് സാബിയുടെ പരാതി.
ആറു മാസത്തോളം തനിക്കു ജയില്‍ സമാന അനുഭവമാണു സേനയിലുണ്ടായത്. തന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും സാബി പറഞ്ഞു.
കുറഞ്ഞത് 15 വര്‍ഷത്തെ സേവനം ഇല്ലാത്തതിനാല്‍ ഇവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടാകില്ല. ഇന്ത്യന്‍ സേനയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സംഭവമാണ് മനീഷ് എന്ന സാബിയുടേത്. സ്ത്രീകള്‍ക്ക് പ്രതിരോധ വിഭാഗത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടെന്നും സാബി പറയുന്നു. ഇന്ത്യന്‍ നേവിയുടെ നിലവിലെ നയം അനുസരിച്ച് ട്രാന്‍സ്‌ജെന്‍ഡറെ സേനയിലെടുക്കാനാവില്ലെന്നാണ് സാബിയ്ക്ക് ലഭിക്കുന്ന വിശദീകരണം.