കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍

single-img
7 October 2017

ബിജെപിയുടെ വര്‍ഗീയ നയങ്ങളെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു.

വര്‍ഗീയ നയങ്ങളെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു കക്ഷികളെ മാറ്റി നിര്‍ത്തേണ്ടതില്ല. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ നിലപാടുകള്‍ വ്യത്യസ്തമാണെന്നും കാനം പറഞ്ഞു. ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തിയത്.

സംസ്ഥാനത്ത് നുഴഞ്ഞുകയറി സംഘര്‍ഷളുണ്ടാക്കാനാണ് ബിജെപി ദേശീയ നേതാക്കള്‍ കുമ്മനത്തിന്റെ ജനരക്ഷാ യാത്രയിലൂടെ ശ്രമിച്ചതെന്നും കാനം ആരോപിച്ചു. സംസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനപ്പെടുത്താനാണ് ശ്രമിച്ചതെന്നും കാനം കുറ്റപ്പെടുത്തി.

എല്‍ഡിഎഫിലേക്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടില്ല. നിലവില്‍ എല്‍ഡിഎഫിന് അപകടരമായ അവസ്ഥ ഒന്നുമില്ല. അപകടമുണ്ടെങ്കിലല്ലേ അയല്‍ക്കാരെ വിളിച്ചു കൂട്ടേണ്ടതുള്ളൂവെന്നും കാനം പറഞ്ഞു.