സ്‌കൂളിലെ ശുചിമുറിയില്‍ ആറു വയസുകാരി പീഡനത്തിനിരയായി; തൂപ്പുജോലിക്കാരന്‍ പിടിയില്‍

single-img
5 October 2017

ആറു വയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയായി. ദക്ഷിണ ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പീഡനം നടന്നത്. സംഭവത്തില്‍ സ്‌കൂളിലെ തൂപ്പുജോലിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ മാനഭംഗത്തിനും പോക്‌സോ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.

കൊച്ചു കുട്ടികള്‍ക്ക് ശുചിമുറിയില്‍ സഹായത്തിനായി സ്‌കൂളില്‍ വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു. സംഭവദിവസം പെണ്‍കുട്ടി ശുചിമുറിയില്‍ നിന്ന് വിളിച്ചപ്പോള്‍ എത്തിയത് പ്രതിയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്കെത്തിയത്.

വീട്ടിലെത്തിയ കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. വൈദ്യപരിശോധനയില്‍ കുട്ടി മാനഭംഗത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തെ മുറിവുകള്‍ ഭേദപ്പെടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ സ്‌കൂളുകളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രാജ്യവ്യാപകമായി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും കൊച്ചുകുട്ടികള്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നത്.