കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെ പുതിയ പാർട്ടി രൂപീകരിച്ചു;ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കും.

single-img
1 October 2017

മുംബൈ: കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെ പുതിയ പാർട്ടി രൂപീകരിച്ചു. “മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ്’ എന്നാണ് റാണയുടെ പുതിയ പാർട്ടിയുടെ പേര്. മുംബൈയി്ൽ നടന്ന വാർത്ത സമ്മേളനത്തിലാണ് റാണെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കൊങ്കണ്‍ മേഖലയിലെ പ്രമുഖ നേതാവുമായ നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിനെയും ശിവസേനയെയും കടന്നാക്രമിച്ചുകൊണ്ടാണ് റാണെയുടെ പാർട്ടി പ്രഖ്യാപനം. റാണെയെ പാര്‍ട്ടിയില്‍ എടുക്കുന്ന വിഷയത്തില്‍ ബി.ജെ.പി തണുത്ത സമീപനം സ്വീകരിച്ചതോടെയാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റാണയുടെ പുതിയ പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്നും സൂചനകൾ ഉണ്ട്. തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടക്കുന്ന റാണെയുടെ കൂടിക്കാഴ്ചയ്ക്കുശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റാണെയെ മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്നും സൂചനകളുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെടുകയും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മകന്‍ നിലേഷ് തോല്‍ക്കുകയും ചെയ്തതോടെയാണ് റാണെ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്. ശിവസേന വിട്ടാണ് റാണെ കോണ്‍ഗ്രസിലെത്തിയത്. ശിവസേനയില്‍ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ഉദ്ധവ് നേതൃസ്ഥാനത്ത് എത്തുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ബാല്‍ താക്കറെ അദ്ദേഹത്തെ പുറത്താക്കി.