‘ബാബയും ശിഷ്യന്മാരും എട്ടു മാസത്തോളം പീഡിപ്പിച്ചു’: ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാഴ്ചവച്ചുവെന്നും യുവതിയുടെ വെളിപ്പെടുത്തല്‍

single-img
28 September 2017

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ ആള്‍ദൈവം ബാബ സിയ രാം ദാസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ബാബയും ആശ്രമത്തിലെ മറ്റു ശിഷ്യരും തന്നെ എട്ടു മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

തന്റെ ഉടമസ്ഥതയിലുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ച് ബാബ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും അവരെ പീഡിപ്പിക്കുക മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തിരുന്നുവെന്നും യുവതി പറയുന്നു.

പെണ്‍കുട്ടിയെ ഒരു ബന്ധുവാണ് ബാബയുടെ ഒരു ശിഷ്യയ്ക്ക് 50,000 രൂപയ്ക്ക് വിറ്റത്. ലഖ്‌നൗവില്‍ എത്തിച്ച പെണ്‍കുട്ടിയെ പിന്നീട് മിശ്രിഖിലുള്ള ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ചാണ് പീഡനത്തിന് ഇരയായത്.

പീഡനരംഗങ്ങള്‍ ബാബ പകര്‍ത്തുകയും സംഭവിച്ച കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മിശ്രിഖയിലെ ആശ്രമത്തില്‍ നിന്നും ആഗ്രയില്‍ കൊണ്ടുവരികയും അവിടെ വെച്ച് മറ്റുള്ളവര്‍ തന്നെ ദിവസേന പീഡിപ്പിക്കുകയായിരുന്നു.

മിശ്രിഖയില്‍ തിരിച്ചെത്തിയപ്പോള്‍ ബാബ വീണ്ടും പീഡിപ്പിച്ചു. അവിടെ നിന്ന് ബാബയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം യുവതിയുടെ പരാതിയില്‍ ബാബയ്‌ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മറ്റു പരാതികള്‍ പരിശോധിച്ചുവരികയാണ്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ബാബ, ഇരയെ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെന്നും പറഞ്ഞു.