വീണ്ടും മിന്നലാക്രമണം?: മ്യാന്‍മര്‍ അതിര്‍ത്തിയിലെ നാഗാ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ വന്‍ ആക്രമണം

single-img
27 September 2017

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ വന്‍ ആക്രമണം. പുലര്‍ച്ചെ 4.45 നായിരുന്നു വന്‍ സന്നാഹത്തോടെ ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നിരവധി തീവ്രവാദികളെ കൊലപ്പെടുത്തി. ഓപ്പറേഷന്‍ നടത്തിയ ആസാം റൈഫിള്‍സിന്റെ പ്രത്യേക സംഘത്തിലെ എല്ലാവരും സുരക്ഷിതരായി തിരികെയെത്തിയതായും സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഭീകര ക്യാംപുകള്‍ക്ക് നേരെ സൈന്യം മിന്നലാക്രമണം നടത്തിയെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ചില സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച സൈന്യം അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണമല്ല നടത്തിയതെന്നും സൈനികരെല്ലാം സുരക്ഷിതരാണെന്നും വിശദീകരിച്ചു.

മണിപ്പൂരില്‍ 20 സൈനികരെ നാഗാ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതിന് പകരമായാണ് ഇന്ന് സൈന്യം നടത്തിയ ആക്രമണമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

2015ലും മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് നാഗാ തീവ്രവാദികളെ ഇന്ത്യന്‍ സേന വധിച്ചിട്ടുണ്ട്. മണിപ്പൂരില്‍ പതിനെട്ടു പട്ടാളക്കാരെ വധിച്ച നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍), മണിപ്പൂരിലെ കങ്‌ലേയി യപൂള്‍ കന്നലപ് (കെവൈകെഎല്‍ ) എന്നീ ഭീകരസംഘടനകളിലെ 15 പേരെയാണ് അംഗങ്ങളെയാണ് ഇന്ത്യന്‍ സേന അന്നു വധിച്ചത്.