കുറ്റപത്രം സമർപ്പിക്കാനിരിക്കെ കാവ്യ മാധവനും നാദിര്‍ഷയ്ക്കും ഇന്ന് നിർണ്ണായക ദിനം

single-img
25 September 2017

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍, നാദിര്‍ഷ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷയാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായാണ് കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. നിലവിൽ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇരു ജാമ്യാപേക്ഷകളിലും ഉണ്ടാകുന്ന തീരുമാനം മറ്റൊരു ബഞ്ചില്‍ പരിഗണനയ്ക്കിരിക്കുന്ന ദിലീപിന്‍റെ ജാമ്യാപേക്ഷയുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്.

നാളെയാണ് ദിലീപിന്‍റെ അഞ്ചാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിക്ക് മുന്നിലെത്തും. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മുഴുവന്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.