കനത്ത മഴ: ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

single-img
20 September 2017

മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം വൈകുകയാണ്.

പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. മഴയെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മണ്‍കൂനയില്‍ ഇടിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.

വാരണാസിയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റിന്റെ ബോയിങ് 703 വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. 183 യാത്രക്കാരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാറായിട്ടില്ല. മഴയെത്തുടര്‍ന്ന് മുംബൈയിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ തിരക്കുള്ള വിമാനത്താവളമാണ് മുംബൈയിലേത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മഴ നഗരത്തില്‍ വലിയ നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ തരത്തില്‍ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മുംബൈ നിവാസികള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.