കല്യാണം ഉറപ്പിച്ചതോടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു: വിവാഹതീയതി എത്തിയതോടെ കാലുമാറി: കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ പിടിയില്‍

single-img
20 September 2017

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളേജ് അധ്യാപികയുമായ ജിന്‍സിയാണ് (26) വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

ജിന്‍സിയുടെ പ്രതിശ്രുത വരനായിരുന്ന വേളം പെരുവയല്‍ സ്വദേശി മീത്തല്‍ സന്ദീപിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്. തോടന്നൂര്‍ ബിആര്‍സിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഇയാള്‍. ആത്മഹത്യ പ്രേരണയ്ക്കും ലൈംഗിക പീഡനത്തിനുമാണ് സന്ദീപിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

പല സ്ഥലങ്ങളിലും കൊണ്ടു പോയി സന്ദീപ് തന്നെ പീഡിപ്പിച്ചതായി ജിന്‍സി തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഒരു അടുത്ത ബന്ധുവിനോടും യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പോലീസിന് ഇവര്‍ ഇതേക്കുറിച്ച് മൊഴി നല്‍കുകയും ചെയ്തു.

ലൈംഗികമായി പീഡിപ്പിക്കുന്നതിനൊപ്പം പല കാരണങ്ങളും പറഞ്ഞ് മാനസികമായും സന്ദീപ് തന്നെ പീഡിപ്പിച്ചതായി ജിന്‍സി തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. നേരത്ത ഉറപ്പിച്ച വിവാഹത്തില്‍ നിന്നും സന്ദീപ് പിന്‍മാറിയതാണ് ജിന്‍സിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.

നവംബര്‍ 12നാണ് വിവാഹം തീരുമാനിച്ചിരുന്നത്. ഇതിനു മുന്നോടിയായി ജിന്‍സിയുടെ ബന്ധുക്കള്‍ ക്ഷണവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിവാഹത്തില്‍ നിന്നും സന്ദീപിന്റെ പിന്‍മാറ്റം. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ ജിന്‍സി തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.