ഉത്തര കൊറിയയുടെ ആകാശത്ത് യുദ്ധ വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ മുന്നറിയിപ്പ്

single-img
18 September 2017

സോള്‍: ഉത്തര കൊറിയയുടെ യുദ്ധഭീഷണിക്ക് മറുപടിയായി അമേരിക്കയുടെ യുദ്ധ വിമാനങ്ങളും ബോംബറുകളും കൊറിയന്‍ പെനിന്‍സുലയില്‍ പറന്നു. നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് കൊറിയയുടെ ആകാശത്ത് കൂടി അമേരിക്ക പറത്തിയത്. എഫ്35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബി1ബി ബോംബര്‍ വിമാനങ്ങളുമാണ് പറന്നത്.

ദക്ഷിണ കൊറിയ യുഎസ് സഖ്യകക്ഷികളുടെ സൈനിക ശേഷിയെക്കുറിച്ച് ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിരുന്നു ശക്തി പ്രകടനം. അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇക്കഴിഞ്ഞ മൂന്നിന് ഉത്തര കൊറിയ ആറാമത്തെ ആണവപരീക്ഷണം നടത്തിയിരുന്നു. ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തിയും യു.എസിനെ ഉത്തര കൊറിയ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയാണ് അമേരിക്ക ഇപ്പോള്‍ നല്‍കിയത്.

ഇതിന് മുമ്പ് ഓഗസ്റ്റ് 31നാണ് അമേരിക്ക ഉത്തര കൊറിയക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയത്. സഖ്യകക്ഷികള്‍ ഇത്തരം ശക്തി പ്രകടനങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി. ഉത്തര കൊറിയക്കെതിരായ സൈനിക നീക്കം ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും സംയുക്തമായി തീരുമാനിച്ചിരുന്നു. ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് തുല്യമാകുകയാണ് തന്റെ ലക്ഷ്യമെന്നും അത് നേടുന്നതുവരെ ശ്രമങ്ങള്‍ തുടരുമെന്നും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.