വേങ്ങരയില്‍ പി.പി.ബഷീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

single-img
16 September 2017

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ പിപി ബഷീര്‍ ഇടതു സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിപി ബഷീറിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.

മണ്ഡലം കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയും ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.പി.സാനുവിന്റെ പേരും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, ബഷീറിനെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.

നിയമസഭയിലേക്ക് രണ്ടാം തവണയാണ് ബഷീര്‍ മത്സരിക്കുന്നത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചെങ്കിലും 38,000 വോട്ടുകള്‍ക്ക് ബഷീര്‍ പരാജയപ്പെടുകയായിരുന്നു. ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഒക്‌ടോബര്‍ 11നാണ് വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27 ആണ്.