പാലക്കാട് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകളുടെ സുഹൃത്ത് പിടിയില്‍

single-img
13 September 2017

പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇവരുടെ മരുമകള്‍ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്. പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ നിലയിലാണ്. ആലത്തൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്.

രാവിലെ പാലുമായി എത്തിയ അടുത്ത വീട്ടിലെ സ്ത്രീയാണ് കൈയും കാലും കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ ഷീജയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് കൊലപതാകവിവരം പുറംലോകം അറിയുന്നത്. അവശനിലയിലുള്ള ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷീജ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതെന്നാണ് വിവരം. തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ച മുമ്പ് പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ പരാതിയില്‍ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സ്വാമിനാഥന്‍ പോലീസിന് പരാതി നല്‍കിയിരുന്നത്. കുഴല്‍മന്ദം, കോട്ടായി, ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ സംയുക്തമായാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മലപ്പുറം എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.