സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഗുര്‍മീത് റാം റഹീമിന്റെ ഇരകളായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

single-img
13 September 2017

ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഗുര്‍മീതിന്റെ ഇരകളില്‍ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ദേരാ സച്ചാ സൗദയിലെ മുന്‍ അന്തേവാസി ഗുര്‍ദാസ് സിങ് തോറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗുര്‍മീത് ലൈംഗികമായി പീഡിപ്പിച്ച ഒരു പെണ്‍കുട്ടിയുമായി താന്‍ വാട്‌സ്ആപ്പ് ചാറ്റിലൂടെ സംസാരിച്ചിരുന്നെന്നും ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ തന്നെ കരയിച്ചുവെന്നുമാണ് ഗുര്‍ദാസ് സിങ് പറയുന്നത്. എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് പ്രധാനമായും ഗുര്‍മീതിന്റെ ഇരകളെന്നും ഗുര്‍ദാസ് പറയുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി ഹരിയാനയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവള്‍ പീഡിപ്പിക്കപ്പെട്ടത്. അവളുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പലപ്പോഴും തന്റെ കണ്ണുനിറയിച്ചെന്നും ഗുര്‍ദാസ് കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയെ രക്തത്തില്‍കുളിച്ച നിലയില്‍ സഹപാഠി കണ്ടെത്തുകയായിരുന്നു. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറയുകയായിരുന്നെന്നും ദേരാ സച്ചാ സൗദയില്‍ എങ്ങനെയാണ് പെണ്‍കുട്ടി എത്തിപ്പെട്ടതെന്ന് മാതാപിതാക്കള്‍ക്ക് പോലും അറിയില്ലെന്നും ഗുര്‍ദാസ് വ്യക്തമാക്കി. പീഡനത്തെ അതിജീവിച്ച പത്തോളം പെണ്‍കുട്ടികള്‍ താനുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഗുര്‍ദാസ് പറയുന്നു.

ഗുര്‍മീതിനെതിരായ കോടതി വിധി അയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഭര്‍ത്താവിനേയും മറ്റും പേടിച്ചാണ് അവര്‍ തങ്ങള്‍ നേരിട്ട അനുഭവം തുറന്നു പറയാത്തതെന്നും ഗുര്‍ദാസ് പറഞ്ഞു. ദേരാ സച്ചാ സൗദയില്‍ നിന്നും വിട്ടതിന് ശേഷം പീഡനത്തിനിരായ പെണ്‍കുട്ടികള്‍ക്ക് സഹായവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഗുര്‍ദാസ്. തന്റെ നമ്പര്‍ നല്‍കി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മികച്ച ഇടപെടലാണ് ഗുര്‍ദാസ് നടത്തുന്നത്.