ജാമ്യം തേടി ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

single-img
12 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നല്‍കുക. ഉപാധികള്‍ പൂര്‍ണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടും.

ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണ് ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. മുന്‍പ് രണ്ടുതവണയും ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ദിലീപ് ജയിലിലായിട്ട് 60 ദിവസം പൂര്‍ത്തിയായി. ഇനി ജാമ്യം തടയേണ്ട ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായി. അതിനാല്‍ ദിലീപിനെ ഇനി കസ്റ്റഡിയില്‍ വെയ്ക്കേണ്ട കാര്യമില്ലെന്ന് പ്രതിഭാഗം വാദിക്കും.

അതേസമയം ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെ അനുകൂലിച്ച് സംസാരിച്ച നടനും എം.എല്‍.എ.യുമായ ഗണേഷ് കുമാറിനെതിരേ അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ചിലരുടെ ബോധപൂര്‍വമുള്ള ശ്രമവും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. അറസ്റ്റ് നടന്ന് 90 ദിവസം പൂര്‍ത്തിയാകുന്നത് ഒക്ടോബര്‍ 10നാണ്. ഒക്ടോബര്‍ ആദ്യ വാരം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.