‘കെണിയില്‍ വീണ’ വെള്ളാപ്പള്ളി നടേശന്‍ ആര്‍ഭാട രഹസ്യങ്ങള്‍ വെളിപ്പെടുത്തി: ’15 ലക്ഷത്തിന്റെ വാച്ച്, ഒരുലക്ഷത്തിന്റെ കണ്ണട, കാറുകളുടെ എണ്ണമാണെങ്കില്‍ അറിയുക പോലുമില്ല’

single-img
10 September 2017

തിരുവനന്തപുരം: ആര്‍ഭാട ജീവിതത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വാച്ചും ഷര്‍ട്ടും മുണ്ടും മുതല്‍ കൃത്യമായി എണ്ണം പോലുമറിയാത്ത കാറിന്റെ വരെ വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പ്രത്യേകഷോയിലൂടെ വെള്ളാപ്പള്ളി നടേശന്‍ പുറത്തുവിട്ടത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു ഷര്‍ട്ടും മുണ്ടും പോലും സ്വയം വിലകൊടുത്ത് വാങ്ങിയിട്ടില്ലെന്ന് പറയുന്ന വെള്ളാപ്പള്ളി ആകെ വിലക്ക് വാങ്ങുന്നത് ശരീരത്തിലുള്ള ബനിയനും നിക്കറും മാത്രമാണ് എന്നും ബാക്കിയെല്ലാം ആളുകള്‍ സംഭാവന നല്‍കുന്നതാണ് എന്നും പറയുന്നു.

ആകപ്പാടെയുള്ള ജോലി തയ്പ്പിക്കുക എന്നുള്ളതാണ്. അതും എറണാകുളത്തുള്ള ഒരു സുഹൃത്ത് വീട്ടിലെത്തി അളവെടുത്തുകൊണ്ടുപോയി തയ്പ്പിച്ചുതരും. ഇനിയും എത്രകൊല്ലം ജീവിച്ചിരുന്നാലും ഷര്‍ട്ടും മുണ്ടും വിലയ്ക്ക് വാങ്ങേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മാണിസാര്‍ വസ്ത്രം മാറുന്നതുപോലെ മണിക്കൂര്‍ വച്ച് മുണ്ടും ഷര്‍ട്ടും മാറുന്ന സ്വഭാവം തനിക്കില്ല. ഒരു വസ്ത്രം ചിലപ്പോള്‍ രണ്ടു ദിവസം വരെ ധരിക്കാറുണ്ട്. കാരണം അലക്കുകൂലിയും തേപ്പുകൂലിയും താനാണ് കൊടുക്കുന്നത് എന്നും വെള്ളാപ്പള്ളി പറയുന്നു.

എന്നാല്‍ വസ്ത്രങ്ങള്‍ മാത്രമല്ല, സംഭാവനയായി വെള്ളാപ്പള്ളിക്ക് ലഭിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയിലധികം വിലയുള്ള ഫ്രെയിമുകളുള്ള സ്വര്‍ണത്തിന് തുല്യമായ അഞ്ച് കണ്ണടകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്നാല്‍ ഒന്നും കാശുകൊടുത്ത് വാങ്ങിച്ചതല്ല. അതും സംഭാവന നല്‍കപ്പെട്ടവയാണ്.

കണ്ണടകള്‍ക്ക് തകരാര്‍ വന്നാല്‍ പുതുക്കിപ്പണിയാനും നല്ല ചെലവാണ്. കുഴപ്പത്തിലാകുന്ന ഒരു പാര്‍ട്‌സും ഇവിടെ കിട്ടില്ല. എല്ലാം ദുബായിലേ ലഭിക്കൂ. അതുകൊണ്ട് തകരാറിലായാല്‍ ഉടന്‍ ദുബായിലേക്ക് അയച്ചുകൊടുക്കും. അതും അവിടെ നിന്ന് സൗജന്യമായി ശരിയാക്കി അയച്ചുതരും. തന്ന് കഴിഞ്ഞതിന് ശേഷം തനിക്ക് യോജിച്ചില്ലെങ്കില്‍ മാറ്റിത്തരുന്നവരുമുണ്ട്. കണ്ണടയുടെ ഫ്രെയിം മാത്രമേ സംഭാവന നല്‍കുന്നവര്‍ അയച്ചുതരൂ. അതിന്റെ ലെന്‍സ് താന്‍ തന്നെ വാങ്ങിച്ചിടണമെന്നും വെള്ളാപ്പള്ളി പറയുന്നു.

ഇതു കൂടാതെ ഏഴ് വാച്ചുണ്ട്. പതിനഞ്ചുലക്ഷം രൂപവിലയുള്ള വാച്ചുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചെരിപ്പുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ദുബായിലൊക്കെ പോയി വരുന്നവര്‍ പലരും സംഭാവനയായി നല്‍കുന്നതാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം യാത്രചെയ്യുന്നത് മുഴുവന്‍ കാറിലായിരിക്കും എന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

ബെന്‍സ് കാറടക്കം അഞ്ചാറു കാറുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു. കാറിന്റെ എണ്ണത്തെ കുറിച്ച് കൃത്യമായി ഒരു കണക്ക് തനിക്കില്ലെന്നും കല്യാണത്തിന് വാങ്ങിച്ചതുമുതല്‍ ഇന്നുവരെ പലതവണ കാറുകള്‍ വാങ്ങിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെടുന്നു.

ഒരിക്കല്‍ ദുബായില്‍ ഒരു കടയില്‍ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അവിടെ സാധനങ്ങളൊക്കെ വാങ്ങിച്ചുകഴിഞ്ഞപ്പോള്‍ കടയിലെ സെയില്‍സ്മാന്‍ അവരുടെ മുതലാളിയെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് അവരുടെ ഭാഷയില്‍ മുതലാളിയോട് പറഞ്ഞു” ഇതാരാണ് എന്നറിയാമോ. ഞങ്ങളുടെ നേതാവാണ്. അതുകൊണ്ട് ഡിസ്‌കൗണ്ട് കൊടുക്കണം” എന്നുപറഞ്ഞു.

ഒടുവില്‍ മുതലാളിയോട് 40 ശതമാനം ഡിസ്‌കൗണ്ട് കൊടുക്കണം എന്ന് അവന്‍ തറപ്പിച്ച് ആവശ്യപ്പെട്ടു. ആ പണം തന്റെ ശമ്പളത്തില്‍ നിന്ന് പിടിച്ചോളാനും പറഞ്ഞു. ഒടുവില്‍ മുതലാളി സമ്മതിച്ചു. എന്നാല്‍ താന്‍ വിട്ടില്ലെന്നും ഡിസ്‌കൗണ്ട് വേണ്ട എന്ന് പറഞ്ഞുവെന്നും വെള്ളാപ്പള്ളി വിശദീകരിക്കുന്നു. ദുബായിലെവിടെ പോയാലും എന്നെ ഒരു താരത്തെ പോലെ കെട്ടിപ്പിടിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്ത് ആഘോഷിക്കുകയാണ് ആളുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കടകളില്‍ പോയാലും ഇതുതന്നെയാണ് സ്ഥിതിയെന്നും വെള്ളാപ്പള്ളി പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മീശവടിച്ചത് തെറ്റായിപ്പോയി എന്നും അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. അന്ന് മീശ വടിച്ചപ്പോള്‍ ശത്രുക്കളും മിത്രങ്ങളുമായ പല സുഹൃത്തുക്കളും പറഞ്ഞു മീശപോയതോടെ ഒരു ഗൗരവം നഷ്ടപ്പെട്ടു എന്ന്. അത് പിന്നീട് എനിക്കും തോന്നി. അതുകൊണ്ടാണ് വീണ്ടും മീശവച്ചതെന്നും വെള്ളാപ്പള്ളി പറയുന്നു.