വിലക്കുകള്‍ മറികടന്ന് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു

single-img
3 September 2017

ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. ലോകരാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയയുടെ ആണവപരീക്ഷണം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചതിന് പിന്നാലെയാണ് ഉത്തരെകാറിയയുടെ നടപടി. ഇത് ആറാം തവണയാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം. ഇതേ തുടര്‍ന്ന് മേഖലയില്‍ 6.3 തീവ്രതയുള്ള പ്രകമ്പനമുണ്ടായതായി ജപ്പാനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ അടക്കുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ആദ്യമായാണ് നോര്‍ത്ത് കൊറിയ ഹൈട്രജന്‍ ബോംബ് പ്രയോഗിച്ചതായി അവകാശപ്പെടുന്നത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം ഉണ്ടായതായാണ് വിവരം. നേരത്തേ ആണവ പരീക്ഷണം നടത്തിയ പ്യോങ്‌യാങില്‍ തന്നെയാണ് ഇത്തവണയും ഉത്തരകൊറിയ ഹൈട്രജന്‍ ബോംബ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവ പരീക്ഷണത്തിനിടെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പ്രകമ്പനമാണ് ഉണ്ടായിരിക്കുന്നതെന്ന് അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നു.

അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തരകൊറിയ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയതായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതാണ് ഹൈഡ്രജന്‍ ബോംബ്. ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഹൈട്രജന്‍ ബോംബിന് സമീപം പ്രസിഡന്റ് കിം ജോങ് ഉന്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.